20081211

ഇവളെ എന്ത് ചെയ്യണം?




നാട്ടുകാരായ ഒരുപാടുപേര്‍ വെള്ളം കോരാന്‍ പോകുന്ന വഴിയാണ്.
ഇവിടെ ഇങ്ങനെ നില്‍ക്കരുതെന്ന് കഴിഞ്ഞ വര്ഷം ഞാന്‍ ഉപദേശിച്ചതാ.
കേള്‍ക്കേണ്ടേ?.
ദേ ഇത്തവണയും തഥൈവ.
ഇവളെ എന്ത് ചെയ്യണം?
നിങ്ങള് പറ

20080704

ഡീക്കനെ നിങ്ങള്‍ മോഷ്‌ടാവെന്നു വിളിക്കല്ലേ

കത്തോലിക്കാ സഭയുടെ ക്വട്ടേഷന്‍ പൂര്‍ണമായും ഏറ്റെടുത്ത്‌ ബൂലോകത്ത്‌ വീരോചിതം പോരാടുന്ന ഡീക്കന്‍ റൂബിന്‍ തോട്ടുപുറത്തെ ആര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ.

മലയാളം ബ്ലോഗര്‍മാര്‍ക്കിടയിലും ബ്ലോഗ്‌ വായിക്കുന്നവര്‍ക്കിടയിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സഭക്ക്‌ `വേറിട്ട പ്രതിഛായ' സമ്മാനിക്കുന്നതില്‍ ഡീക്കന്‍ വഹിച്ച പങ്ക്‌ വാക്കുകളില്‍ ഒതുക്കാനാവില്ല. ബൂലോകത്ത്‌ സമീപകാലത്ത്‌ സഭാ വിരുദ്ധ പോസ്റ്റുകള്‍ ഏറുന്നതിന്‍റെ ക്രെഡിറ്റും മറ്റാര്‍ക്കുമല്ല.

അഭിപ്രായം പറയുന്നവരും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നവരുമെല്ലാം സഭാ വിരോധികളാണെന്ന്‌ ഉത്തമ ബോധ്യമുള്ളതുകൊണ്ട്‌ അതൊന്നും മുഖവിലക്കെടുക്കേണ്ട കാര്യം ഡീക്കനില്ല.

ദീപിക പത്രത്തിലും സഭയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റ്‌ പ്രസിദ്ധീകരണങ്ങളിലും വരുന്ന ലേഖനങ്ങളും വാര്‍ത്തകളും തന്‍റെ ബ്ലോഗിലൂടെ പരമാവധി വായനക്കാരിലെത്തിക്കുക എന്ന മഹനീയ സേവനം ചെയ്യുന്ന അദ്ദേഹം സര്‍ക്കാരിനെയും സി.പി.എമ്മിനെയും തന്നാലാവും വിധം അസഭ്യം പറയാനും വെല്ലുവിളിക്കാനും വിയര്‍പ്പൊഴുക്കുന്നു.

ഒരു യഥാര്‍ത്ഥ പോരാളിയുടെ നിഘണ്ഡണ്ടുവില്‍ വിശ്രമം എന്ന വാക്കിന്‌ ഇടമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാനമായ തോമാശ്ലീഹായുടെ ദുക്‌റാന ദിനത്തിലും ബൂലോകത്ത്‌ ഡീക്കന്‍റെ പോസ്റ്റ്‌ മുടങ്ങിയില്ല. ഏതെങ്കിലും പള്ളിയില്‍ ദിവ്യബലിക്ക്‌ ശുശ്രൂഷകനായി പോകുന്നതിനു മുമ്പോ പങ്കെടുത്ത ശേഷമോ(ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായികളായിരിക്കണമെന്ന് വചന പ്രഘോഷണത്തിലൂടെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചോ ആവോ) ആയിരിക്കണം അദ്ദേഹം ഈ ദിവസവും സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റിട്ടത്.

ജൂലൈ മൂന്ന്‌- ഭാരതക്രൈസ്തവരുടെ അഭിമാനദിനം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാന്‍ രണ്ടു തവണ ഞെട്ടി. ഞെട്ടല്‍ നമ്പര്‍ 1- ദുക്‌റാന ദിനത്തിലും ഡീക്കന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലല്ലോ എന്നോര്‍ത്ത്‌. ഞെട്ടല്‍ നമ്പര്‍ 2- ഈ കുറിപ്പിന്‍റെ ഉള്ളടക്കം കണ്ടിട്ട്‌. കാരണം.ദുക്‌റാനയെക്കുറിച്ചുള്ള പോസ്റ്റിന്‍റെ തുടക്കം അച്യുതാനന്ദന്‍ സര്‍ക്കാരിനെക്കുറിച്ച്‌ പരാമര്‍ശിച്ചുകൊണ്ടാണ്‌. പിന്നെ തിരുന്നാളിന്‍റെ പശ്ചാത്തല വിവരണം. തുടര്‍ന്ന്‌ ചില വൈദികര്‍ ഞായറാഴ്‌ച്ച പ്രബോധനത്തിന്‌ വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ ബൈബിളിനെയും ആനുകാലിക പ്രശ്‌നങ്ങളെയും മനോധര്‍മം പോലെ ബന്ധിപ്പിച്ച്‌ കാടുകയറുന്നതുപോലെയാണ്‌ കുറിപ്പ്‌ മുന്നോട്ടു നീങ്ങുന്നത്‌.

അവസാന ഭാഗത്തു ചെല്ലുമ്പോള്‍ അലുവയില്‍ മീന്‍ചാറു ചേര്‍ക്കുന്നപോലെ മറ്റൊരു ഉപദേശം- ''പാഠപുസ്തകങ്ങള്‍ നിരീശ്വരത്വവും മത നിഷേധവും പഠിപ്പിക്കാന്‍ ഉപകരണങ്ങളാക്കുന്നവര്‍ ശ്രദ്ധാപൂര്‍വം വായിക്കേണ്ട മലയാള നോവലാണ്‌ 'കേശവന്‍റെ വിലാപങ്ങള്‍'. എഴുതിയത്‌, ഇന്നു കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എം. മുകുന്ദന്‍. ഈയിടെ, അച്യുതാനന്ദനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍, ബംഗാളി കവിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാ ദേവിക്കെതിരേ അദ്ദേഹം ചൊരിഞ്ഞ ശകാരം സഹൃദയ കേരളത്തെ നടുക്കിക്കളഞ്ഞു. ഒരു സാംസ്കാരിക നായകന്‍ ഇത്രയ്ക്ക്‌ അധ:പതിക്കാമോ എന്നു പലരും മൂക്കത്തു വിരല്‍ വച്ചുപോയി! പാഠപുസ്തകങ്ങളോടൊപ്പം ഈ നോവല്‍കൂടി വായിച്ചുപഠിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്‍കി, വേണമെങ്കില്‍ സര്‍ക്കാരിനൊരു പാപപരിഹാരക്രിയ അനുഷ്ഠിക്കാവുന്നതാണ്‌!''

പോസ്റ്റില്‍ ഒരിടത്തും ഉള്ളടക്കം മറ്റെവിടെനിന്നെങ്കിലും എടുത്തതാണെന്നോ മറ്റൊരു ലേഖനത്തിന്‍റെ പുനഃപ്രസിദ്ധീകരണമാണോന്നോ അറിയിപ്പില്ല. അതുകൊണ്ടുതന്നെ ദുക്റാനക്കുറിപ്പിന്‍റെ കോപ്പിറൈറ്റ്‌ ഡീക്കനുതന്നെയെന്ന്‌ ഉറപ്പ്‌. കര്‍ത്താവേ! ഇദ്ദേഹത്തിന്‌ കൂടുതലായി എന്തെങ്കിലും പറ്റിയോ എന്ന്‌ ശങ്കിച്ചു. ആവേശത്തിന്‌ കേറി ഒരു കമന്‍റും ഇട്ടു.

അതു കഴിഞ്ഞപ്പോഴാണ്‌ ദുക്റാന ദിനത്തിലെ ദീപിക പത്രത്തിന്‍റെ പി.ഡി.എഫ്‌ പേജുകള്‍ വെബ്‌സൈറ്റില്‍ കാണ്ടത്‌.എഡിറ്റോറിയന്‍ പേജില്‍ രണ്ടു ലേഖനങ്ങള്‍- ഒന്ന്‌ കേശവന്‍റെ വിലാപം എന്ന മകുന്ദന്‍റെ പുസ്‌തകത്തെക്കുറിച്ച്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴിയുടേത്‌. തൊട്ടു താഴെ ദുക്റാനയെക്കുറിച്ച്‌ ഫാ. ജോസ്‌ നെല്ലിക്കത്തെരുവിലിന്‍റേത്‌. പേജിന്‍റെ ലിങ്ക് ഇവിടെ

ആ രണ്ടു ലേഖനങ്ങളും വായിച്ചപ്പോള്‍ ഡീക്കനെ തെറ്റിധരിച്ചതില്‍ കുറ്റബോധം തോന്നി. കാരണം ഡീക്കനായിട്ട്‌ ഒരക്ഷരം പോലും എഴുതിയിട്ടില്ല. ഫാ. ജോസ്‌ നെല്ലിക്കത്തെരുവിലിന്‍റെ ലേഖനത്തിന്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴീടെ ലേഖനത്തിലുണ്ടായ സന്താനമാണ്‌ ഡീക്കന്‍റെ പോസ്റ്റ്‌.

ഫോര്‍മുല വളരെ സിന്പിളാണ്: ഫാ. ജോസിന്‍റെ ലേഖനത്തിലെ 1, 5, 6 ഖണ്ഡികകള്‍+ ഡോ. കുര്യാസിന്‍റെ ലേഖനത്തിന്‍റെ ആദ്യഖണ്ഡിക+ അവസാന ഖണ്ഡിക= ഡീക്കന്‍റെ പോസ്റ്റ്‌.

അതോടെ ഡീക്കന്‍റെ പോസ്റ്റിലെ എന്റെ കമന്റ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്‌തു. കാരണം ഡിക്കനെ കുറ്റം പറയാന്‍ ഞാനില്ല. രണ്ടു ലേഖനങ്ങളും മുഴുവന്‍ വായിച്ച്‌ ആളുകള്‍ മിനക്കേടേണ്ടതില്ലല്ലോ എന്നു കരുതി രണ്ടിലെയും പ്രസക്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ അദ്ദേഹം ഒരു പോസ്റ്റാക്കി. ഉള്ളടക്കം പരസ്‌പര ബന്ധമില്ലാതെ കിടക്കുന്നതിനും അദ്ദേഹത്തെ പഴിക്കാനാവില്ലല്ലോ.

ദുക്‌റാന ദിനത്തില്‍ തോമാശ്ലീഹായുടെ പടത്തോടെയുള്ള ലേഖനം വി.എസ്‌. അച്യുതാനന്ദന്‍റെ പേരു പരാമര്‍ശിച്ചു തുടങ്ങിയതിന്‍റെ ഉത്തരവാദിത്വവും ഡീക്കനല്ല. പിന്നെ സഭയുടെ മുന്നണിപ്പോരാളിയെന്ന നിലക്ക് ലേഖനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനും ലേഖനങ്ങളുടെ ക്ലോണിംഗ് നടത്താനുമൊക്കെ ദീപിക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഡീക്കന് അനുവാദം കൊടുത്തിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ.
ഏതായാലും ബൂലോകരോട്‌ എനിക്ക്‌ ഒരു അഭ്യര്‍ത്ഥനയേയുള്ളൂ
ഈ ഭാവി ഇടയനെ നിങ്ങള്‍ മോഷ്ടാവെന്നു വിളിക്കരുതേ....

20071208

നോ പ്രോബ്ലം!

അരിയില്ലേ?
നോ പ്രോബ്ലം.
രണ്ടു മുട്ടയും
ഒരു ഗ്ലാസ്‌ പാലും
കോഴിയിറച്ചിയും പോരെ?

ജോലിയില്ലേ?
നോ പ്രോബ്ലം.
ഏതെങ്കിലും
ക്വട്ടേഷന്‍ സംഘത്തില്‍
ചേര്‍ന്നാപ്പോരേ?

വൈദ്യുതി ചാര്‍ജ്‌
താങ്ങാനാവുന്നില്ലേ?
നോ പ്രോബ്ലം.
പന്തം കൊളുത്തി
വെച്ചാപ്പോരെ?

വീടില്ലേ?
നോ പ്രോബ്ലം.
കടത്തിണ്ണയിലോ‍
പാര്‍ട്ടി ആപ്പീസിലോ
കിടന്നാപ്പോരെ?

അടിസ്ഥാന
സൗകര്യങ്ങളെല്ലാം
റെഡി.
എന്‍റെ കേരളം
എത്ര സുന്ദരം?
*****

20071206

റിയാലിറ്റി

സുരേഷും സുരേന്ദ്രനും ചേര്‍ന്ന്
അനുജന്‍ സുധീഷിനെ
അടിച്ചുകൊന്നു.
പോലീസെത്തി,
അന്വേഷണം വേണ്ടിവന്നില്ല.
ചേട്ടന്‍മാര്‍ റിയാലിറ്റി ഷോകളുടെ
അടിമകളായിരുന്നു.
അനുജന്‍ വാര്‍ത്ത കാണാന്‍
ശ്രമിച്ചതാണ്.
***

20071203

ബിംബകല്‍പ്പനയുടെ നൈതികത

ചക് ദേ ഇന്ത്യ സൃഷ്ടിച്ച തരംഗത്തിന്‍റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു ചിത്രം ആരാധക ലക്ഷങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചത്. ബോക്സ് ഓഫീസില്‍ മികച്ച തുടക്കമിട്ട പല മലയാള ചിത്രങ്ങളും ഓം ശാന്തി ഓം തിയേറ്ററുകളിലെത്തിയതോടെ പിന്നിലാവുകയായിരുന്നു.

ഷാരൂഖ് ഖാന്‍ ആവര്‍ത്തിച്ച് ആഘോഷിക്കപ്പെടുമ്പോള്‍ ദേശ, കാല, ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ ചലച്ചിത്രാസ്വാദകരുടെ ചിന്താ സരണിയിലും ദൃശ്യബോധത്തിലും ആസ്വാദനതലത്തിലും സംഭവിച്ച മാറ്റങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ദൃശ്യപരിപ്രേക്ഷ്യങ്ങളുടെ സ്ഥായീവല്‍ക്കരണത്തെക്കുറിച്ച് അന്‍റോണിയോ മാര്‍ഗെരിറ്റിയും ഫ്രിട്ട്സ് ഹിപ്ളറും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ കാലഹരണപ്പെടുകയാണെന്ന് ആഗോളതലത്തിലുള്ള ഉദാഹരണങ്ങളെ ആസ്പദമാക്കി ഫ്രഞ്ച് സംവിധായകനായ ഴാംഗ് ബെക്കര്‍ നടത്തിയ വിലയിരുത്തല്‍ ഇവിടെ ഏറെ പ്രസക്തമാണ്.

ഹോളിവുഡിലെ ആദ്യകാല സൂപ്പര്‍ താരങ്ങള്‍ മുതല്‍ ടോം ക്രൂയിസ് വരെയുള്ള ചലച്ചിത്ര വ്യക്തിത്വങ്ങളുടെ താരപരിപ്രേക്ഷ്യത്തിന്‍റെ ഔത്യത്തിലേക്കുള്ള ആരോഹണത്തിനു പിന്നിലെ കീഴാള ബിംബകാമന അടിസ്ഥാന ദൃശ്യബോധത്തിന്‍റെ നൈരന്തര്യ വീഴ്ച്ചകളിലുടെയാണ് നീങ്ങുതെന്ന ബെക്കറുടെ നിരീക്ഷണത്തില്‍ വിയോജിപ്പുകള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിലയിരുത്തുമ്പോള്‍ ഇതിനോടു ചേര്‍ു നില്‍ക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാകും.

ബോളിവുഡില്‍ ദേവ് ആനന്ദും തമിഴില്‍ എം.ജി.ആറും, തെലുങ്കില്‍ എം.ടി രാമറാവുവും കട സിനിമയില്‍ രാജ്കുമാറും മലയാളത്തില്‍ പ്രേം നസീറുമാണ് പ്രാകൃതിക പരിമിതികളെ പ്രതിഭാവിലാസത്തിന്‍റെ മേല്‍ക്കോയ്മയിലുടെ വിദഗ്ധമായി അതിജീവിച്ചുകൊണ്ട് മൂര്‍ത്തമായ താരസിംഹാസനങ്ങളിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചതെന്നു കാണാം. ഇതേ പ്രക്രിയയുടെ കാലാതിവര്‍ത്തിയായ നൈരന്തര്യം വര്‍ത്തമാന കാല ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാക്കളില്‍ പലരിലും പ്രകടമാണ്. ഈ ഗണത്തില്‍ ഏറെ ശ്രദ്ധേയനാണ് ഷാരൂഖ് ഖാന്‍.

ചക് ദേ ഇന്ത്യയില്‍ കായികാവേശത്തില്‍ സ്ഫുടം ചെയ്യപ്പെട്ട നിശ്ചയദാര്‍ഢ്യത്തിലൂടെ പ്രതിലോമ പ്രകൃതിയെ അതിജീവിക്കുന്ന കബീര്‍ ഖാനെ അവതരിപ്പിക്കുമ്പോഴും ഓം ശാന്തി ഓമില്‍ പരിമിതികളെ ഉല്ലംഘിച്ച് അന്തര്‍ഗതമായ അഭിവാഞ്ജകളുമായി പ്രഹേളികാവല്‍കൃതമായ പ്രയാണ പാതയില്‍ പുനര്‍ജന്‍മാധിഷ്ഠിധമായ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തു ഓംകുമാര്‍ മഖീജയാകുമ്പോഴും ഷാരൂഖിന്‍റെ പ്രതിഭാവിലാസത്തിന്‍റെ വൈവിധ്യാത്മകതയാണ് പ്രഘോഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ സിനിമയുടെ ശൈശവ ദശയില്‍തന്നെ വ്യവസ്ഥാപിതമായിപ്പോയ സമവാക്യങ്ങളുടെ വിദൂരഛവി ഈ രണ്ടു ചിത്രങ്ങളിലും തെളിഞ്ഞുകാണാമെന്ന വസതുത മറക്കുന്നില്ല. പ്രേക്ഷക കാമനയുടെ നൈതിക മണ്ഡലത്തില്‍ നമ്മുടെ ചലച്ചിത്രാകാരന്‍മാര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ആധ്യാരോപം ചെയ്ത സമവാക്യങ്ങളുടെ വര്‍ണഘോഷ സമ്പുഷ്ടമായ പുരനാഖ്യാനങ്ങളാണെങ്കിലും വരേണ്യ വല്‍കൃതമായ വ്യവസ്ഥിതിയിലെ പുത്തന്‍ വാര്‍പ്പു മാതൃകള്‍ക്കായുള്ള പ്രേക്ഷകരുടെ അന്തര്‍ദാഹത്തോട് നീതി പുലര്‍ത്തുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയിച്ചിരിക്കുന്നത് ഷാരൂഖ് എന്ന നടന്‍റെ പ്രതിഭാവിലാസത്തിന്‍റെ തണലിലാണെന്നു കാണാം.

ഭൂഖണ്ഡാതിര്‍ത്തികളെ നിഷ്പ്രഭമാക്കുന്ന ബോളിവുഡിന്‍റെ ചിത്രീകരണ ഭൂമികക്കൊപ്പം സ്വന്തം താരമണ്ഡലത്തെയും വളര്‍ത്താന്‍ കഴിഞ്ഞ അപൂര്‍വം ചില അഭിനേതാക്കളിലൊരാളാണ് ഷാരൂഖ് ഖാന്‍. പതിവു ചലച്ചിത്ര താന്ത്രികതകളില്ലാതെ പ്രായത്തെ പിന്നിലാക്കുന്നതുവഴിയാണ് ഈ നടന്‍ പ്രേക്ഷകഹൃദയങ്ങളില്‍ സുദൃഢസിംഹാസനം ഉറപ്പിക്കുന്നത്.

മേധാശക്തിയുടെയും അഭിനയമികവിന്‍റെയും സമഞ്ചസ സമ്മേളനത്തിലൂടെ ചലച്ചിത്ര ചരിത്രത്തില്‍ അമൂര്‍ത്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ അനേകം പ്രതിഭകളെ നമുക്ക് ചൂണ്ടിക്കാട്ടാനാകും. കഥാപാത്രങ്ങള്‍ക്കുവേണ്ടി താരങ്ങളെ തേടുന്ന പ്രവണത താരങ്ങള്‍ക്കൊത്ത കഥാപാത്രങ്ങളെ മെനയുന്ന പ്രക്രിയക്ക് വഴിമാറിയതാണ് സിനിമക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്ന വിലയിരുത്തലുകളെ അപ്രസക്തമാക്കാനും ഇത്തരം പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഷാരൂഖ് ഖാന്‍റെ പ്രതിഭയെക്കുറിച്ച് പ്രദിപാദിക്കുമ്പോള്‍ വെള്ളിത്തിരയിലെ ബിംബകല്‍പ്പനയുടെ സ്ഥാവരതയും
ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്.

സമകാലിക സിനിമയിലെ ബിംബകല്‍പ്പനക്കു പിന്നിലെ നവലിബറല്‍ ആശയങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനുള്ള ഗൂഢോദ്ദേശ്യം പ്രകടമാണെങ്കിലും പുരുഷകേന്ദ്രീകൃതമായ ഈ കൊളോണിയല്‍ പിന്തുടര്‍ച്ചയിലേക്കുള്ള ആദ്യചുവടുവെപ്പുകള്‍ ബോധപൂര്‍വമായിരുന്നു എന്നു കാണാം. പക്ഷെ, പില്‍ക്കാലത്ത് താരാധിപത്യത്തിലൂന്നിയ ഒരു ചലച്ചിത്ര വ്യവസ്ഥിതി കാലഘട്ടത്തിന്‍റെ അനിവാര്യതയാണെ മുന്‍വിധിയുമായെത്തിയവരാണ് ആസ്വാദന മേഖലയിലെ അപകടകരമായ മാറ്റത്തിന് ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചത്.

അനതിവിദൂര വിപത്തുകളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലുകളുടെ അഭാവത്തില്‍ മാറ്റങ്ങളോട് സന്ധി ചെയ്തവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. ബോളിവുഡിലും തമിഴിലും തെലുങ്കിലുമാണ് സര്‍ഗാത്മകതയുടെ അസ്ഥിവാരമുലച്ച വിനാശകരമായ പ്രത്യയശാസ്ത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള മാറ്റത്തിന്‍റെ ബഹിര്‍സ്ഫുരണം വ്യാപകമായി വേരോടിയത്. പ്രബുദ്ധതയുടെ മൂടപടമണിഞ്ഞ് പൊതുധാരയില്‍നിന്ന് അകന്നു നിന്നിരുന്ന മലയാള സിനിമ ഈ പ്രവണതയിലേക്ക് ചുവടുവെച്ചത് വൈകിയാണെങ്കിലും അതിന്‍റെ വൈപുല്യത്തെ അതിവേഗത്തിലാണ് സ്വാംശീകരിച്ചത്.

ചലച്ചിത്ര വീക്ഷണങ്ങളുടെ ഫോക്കസ് ഒന്നോ രണ്ടോ താരങ്ങളില്‍ മാത്രം ക്രോഢീകരിക്കപ്പെടുമ്പോള്‍ സമൂഹത്തിലെ മറ്റേതു മേഖലയിലുമെപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ ഇവിടെയും ഭൂരിപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

ഈ സാഹചര്യങ്ങള്‍വെച്ച് വിലയിരുത്തുമ്പോഴാണ് ഷാരൂഖ് ഖാന്‍ എ നടന്‍റെ നിത്യഹരിത പ്രതിഛായയുടെ വ്യാപ്തി വ്യക്തമാകുത്.
നടനോ നര്‍ത്തകനോ സാഹിത്യകാരനോ ആരായാലും വിജയങ്ങളുടെ ഗ്രാഫിനപ്പുറം പരാജയങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് ചരിത്രം ഉദാഹരണ സഹിതം സാക്ഷിക്കുന്നു. എങ്കിലും ഷാരൂഖ് ഖാന്‍റെ അഭിനയപ്രകൃതിയുടെ മൂര്‍ത്തത ഉപഭോക്തൃവല്‍ക്കരിക്കപ്പെട്ട ചലച്ചിത്ര കലയിലെ സര്‍ഗശോഷണത്തിന്‍റെ ഉപോല്‍പ്പന്നമല്ലെന്ന് വ്യക്തം.

ദീര്‍ഘവീക്ഷണവും യാഥാര്‍ത്ഥ്യബോധവുമില്ലാത്ത ചലച്ചിത്ര സമീപനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ചലച്ചിത്രകാരന്‍മാരും അഭിനേതാക്കളുമൊക്കെ കാണാതെ പോകുതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആണ് വര്‍ത്തമാനകാല സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി.

***************************************************************
(മലയാളത്തിലെ പല ആനുകാലികങ്ങളിലും കടിച്ചാല്‍ പൊട്ടാത്ത ലേഖനങ്ങള്‍ക്കായി കുറെ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം മുതല്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ വരെ എന്തും ഇത്തരം ലേഖനങ്ങള്‍ക്ക് വിഷയമാകാം.എഴുതുന്നത് എന്താണെന്ന് എഴുന്നയാള്‍ക്ക് അറിവുണ്ടാകില്ല.

പിന്നെ വായിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ.വേകാത്ത പോത്തിറച്ചിപോലെയുള്ള കുറെ വാക്കുകളും ഉട്ടോപ്യ മുതല്‍ ഉഗാണ്ടവരെയുള്ള രാജ്യങ്ങളില്‍ ജീവിച്ചിരുന്നവരോ മരിച്ചവരോ ആയ കുറെ മഹാന്‍മാരുടെ പേരുകളും നിരത്തിവെച്ചൊരു കസര്‍ത്ത്.പക്ഷെ, സംഗതി ഉദാത്തമാണെന്ന് വാഴ്ത്താന്‍ ഒരുപാടു പേരുണ്ടാകും.

ഇതേ സ്വഭാവമുള്ള ചലച്ചിത്ര ലേഖനങ്ങള്‍ക്കും പഞ്ഞമില്ല.ഒരു മലയാള സിനിമയെ ആധാരമാക്കി അടുത്തയിടെ ഒരു ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ച പ്രസ്തുത സിനിമയുടെ സംവംവിധായകന്‍റെ കമന്‍റ് ഇതായിരുന്നു-
''ഇത്രയും വലിയ സംഭവമാണ് ഞാന്‍ ചെയ്തെന്ന് ഇപ്പോഴാണ് മനസിലായത്''

.കാര്യങ്ങള്‍ ഇങ്ങനെ ജോറായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ഡ അതുപോലെ ഒരു ലേഖനത്തിനുള്ള ശ്രമമാണ് ഞാന്‍ ഇവിടെ നടത്തിയിരിക്കുന്നത്. ഇതിലെ വാക്കുകളില്‍ 90 ശതമാനവും പഴയ ബുദ്ധിജീവി ലേഖനങ്ങളില്‍നിന്ന് വാടകക്ക് എടുത്തതാണ്. ആരും എന്നെ തെറ്റിധരിക്കരുത്.ആനുകാലികങ്ങള്‍ക്ക് അയച്ചുകൊടുക്കാതിരുന്നത് ബൂലോകര്‍ അനുഭവിക്കട്ടെ എന്നു കരുതിയാണ്)

20070817

ഏറ്റവും പുതിയ ഫാഷന്‍

നിക്കറും പോളീത്തിന്‍ ടോപ്പും
(മോഡല്‍-മരിയ)
ഡിസൈനര്‍-സഞ്ജയ് ചതോപാധ്യായ
(പേരിന് ഇത്രയെങ്കിലും കടുപ്പം വേണ്ടേ?)



ഇഷ്ട നിറത്തിലും വലിപ്പത്തിലുമുള്ള പോളിത്തീന്‍ കൂടുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
പച്ച നിക്കറിന് അനുയോജ്യമായതിനാലാണ് ഇവിടെ സപ്ലൈകോയുടെ പോളീത്തീന്‍ കൂട് ഉപയോഗിച്ചിരിക്കുന്നത്.
കൂടിന്‍റെ മൂടു വെട്ടിയാല്‍ ഉടനടി ഉപയോഗിക്കാമെന്ന സവിശേഷതയും ഈ ഡിസൈനിനുണ്ട്.

20070307

കരിന്പട്ടിക(ഇടിവെട്ട് കവിത)



വൃത്തവും അലങ്കാരവും-

പണ്ടേ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ‍

എനിക്ക്‌ കലി കയറുമായിരുന്നു.

കലി മൂത്തതുകൊണ്ടാണ്‌

ലഘുവും ഗുരുവും തിരഞ്ഞ്‌

കവിതയുടെ ജാതകം നോക്കാന്‍ ‍

പഠിപ്പിച്ചിരുന്ന ഏലിയാമ്മ ടീച്ചറെ

ഒമ്പത്‌-എയില്‍നിന്ന്‌ ഞാന്‍

കരിമ്പട്ടികയിലേക്ക്‌ നാടു കടത്തിയത്‌.

കരിമ്പട്ടികയില്‍ ടീച്ചര്‍ തനിച്ചായിരുന്നില്ല,

പ്രൈമറി സ്കൂള്‍ മുതല്‍ എന്നെ

കണക്കു പഠിപ്പിച്ചിരുന്ന

അധ്യാപകരെല്ലാം ഉണ്ടായിരുന്നു.


ആശാനും ഉള്ളൂരുമൊക്കെ

എഴുതിയത്‌ വൃത്തം വെച്ചാണോ?

എന്‍റെ സംശയം ന്യായമായിരുന്നു.

ആണെന്നും അതുകൊണ്ടാണ്‌

അവരുടെ കവിതകള്‍ക്ക്‌

ആകര്‍ഷകമായ താളമുള്ളതെന്നും

പലരും പറഞ്ഞു.

ആ കവിതകള്‍ ഇഷ്ടമായിരുന്നെങ്കിലും

അതില്‍ വൃത്തവും അലങ്കാരവും

ചികയാന്‍ പോകുന്നവര്‍ക്കൊക്കെ

കണക്ക്‌ അധ്യാപകരുടെ ഛായ തോന്നി.

പരീക്ഷാ ചോദ്യപേപ്പറുകളില്‍ ‍

വൃത്തവും അലങ്കാരവും

നിര്‍ണയിക്കാനുള്ള ചോദ്യത്തെ

പ്രതികാരത്തോടെ തഴയുന്നത്‌

ഞാന്‍ പതിവാക്കി.


കോളജില്‍ പഠിക്കുമ്പോള്‍‍

കവിത എഴുതണമെന്ന്‌ പൂതി.

നാലാള്‍ ശ്രദ്ധിക്കണമെങ്കില്‍‍

താളമുള്ളതുതന്നെയാവണം.

കരിമ്പട്ടികയില്‍ അപ്പോള്‍

തിരക്ക്‌ ഏറിയിരുന്നു.

ഏലിയാമ്മ ടീച്ചര്‍ക്കും

കണക്ക്‌ ആധ്യാപകര്‍ക്കുമൊപ്പം

കോളേജില്‍നിന്നും കുറേപ്പേരെഞാന്‍

അവിടേക്ക്‌ അയച്ചിരുന്നു.


താളത്തിലെഴുതാന്‍ ‍

വൃത്തവും അലങ്കാരവും

നോക്കണമെന്ന്‌ ഒരുത്തന്‍റെ ഉപദേശം.

കലികൊണ്ട്‌ ഞാന്‍ അടിമുടി വിറച്ചു.

ഒടുവില്‍ ഒരു കന്യാസ്ത്രീയുടെ

കയ്യില്‍നിന്ന് വൃത്തം കടം വാങ്ങി.

സംഗതി ജോറായി.

ഈ കവിതയുടെ വൃത്തം നിങ്ങള്‍ക്കായി

അവതരിപ്പിക്കുന്നത്‌ സിസ്റ്റര്‍ മേരീ ബനീഞ്ഞ

എന്ന പരസ്യവാചകം

മനസില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

രണ്ടാമത്തെ കവിതയുടെ

താളപ്രായോജകന്‍

മധുസൂദനന്‍നായരായിരുന്നു.

താളത്തിന്‍റെ ചേളാവില്‍ ‍വാക്കുകള്‍

കൃത്യമായി നിറക്കാന്‍ഏറെ പാടുപെട്ടു.

അതോടെ കവിതയെഴുത്ത്‌

എന്ന സാഹസം നിര്‍ത്തി.


വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.

കരിമ്പട്ടികയില്‍ എന്‍റെസഹപ്രവര്‍ത്തകരില്‍ ‍

കുറെപ്പേരുംഎത്തിക്കഴിഞ്ഞിരുന്നു.

ആനുകാലികങ്ങളിലും പുതിയ പുസ്തകങ്ങളിലും

കവിതകളെല്ലാം പ്രസംഗംപോലെ,

അല്ലെങ്കില്‍ നാട്ടു വര്‍ത്തമാനം പോലെ.

ലേറ്റസ്റ്റ്‌ ട്രെന്‍ഡ്‌ ഇങ്ങനെയെന്ന്‌

ഒരു ചങ്ങാതി പറഞ്ഞു.

ആശാനും ഉള്ളൂരും ചങ്ങമ്പുഴയുമൊക്കെ?

അവരൊക്കെ പഴഞ്ചന്‍മാരെന്ന്‌

അവന്‍റെ മറുപടി.


പാവം ഏലിയാമ്മ ടീച്ചര്‍!

കാലത്തിന്‍റെ മാറ്റം മുന്‍കൂട്ടി

കാണാന്‍ കഴിയാതെ,

ലഘുവും ഗുരുവും തിരഞ്ഞ്‌

മുടി നരപ്പിച്ച്‌ കരിമ്പട്ടികയില്‍ കുടുങ്ങി.

വൃത്തവും അലങ്കാരവും

വേണ്ടെങ്കില്‍ ‍പിന്നെ ഏത്‌ എനിക്കും

കവിത എഴുതാമല്ലോ?.

അങ്ങനെ ഞാന്‍ ആദ്യ പരീക്ഷണം നടത്തി,

ലേറ്റസ്റ്റ് ട്രെന്‍ഡില്‍ ഒരെണ്ണം.

ഇത്‌ കവിതയോ പ്രസംഗമോ ഭ്രാന്തോ

എന്ന്‌ വിലയിരുത്തേണ്ടതും

എന്നെയും കരിമ്പട്ടികയിലേക്ക്‌

അയക്കണമോ എന്ന്‌

തീരുമാനിക്കേണ്ടതും നിങ്ങളാണ്.

20070305

കരി(വേപ്പില)ദിനം




പ്രതിഷേധ ദിനം പ്രമാണിച്ച്
മോഡേണ്‍ ടാക്കീസ്,
എന്നാ ഒണ്ടു വിശേഷം,
ഓ.. എന്നാ പറയാനാ..
കഥയല്ല നിജം
എന്നീ ബ്ലോഗ് ആപ്പീസുകള്‍ക്ക്
ഇന്ന് അധവിയായിരിക്കും

20061221

എന്നെ ഒന്നു വിരട്ടി വിട്ടേരു സാറേ........

വളരെ ചെറിയൊരു കവലയാണ് ഞങ്ങളുടേത്. വ്യാപാര സ്ഥാപനങ്ങള്‍
സമീപ വര്‍ഷങ്ങളില്‍ തുടങ്ങിയവ ഉള്‍പ്പെടെ പതിനഞ്ചോളം മാത്രം.

കൂലിപ്പണിക്കാര്‍ മുതല്‍ അ‍ഞ്ചക്ക ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍വരെ പകലത്തെ സമ്മര്‍ദ്ദങ്ങളില്‍നിന്ന്‌ ഒഴിഞ്ഞ്‌ വെടിവട്ടങ്ങളുടെയും പരദൂഷണങ്ങളുടെയും ചെറിയ സുഖത്തില്‍ അഭയം തേടാനെത്തുന്നതോടെ വൈകുന്നേരം കവല സജീവമാകും. പല സ്ഥങ്ങളിലായുള്ള ചെറു കൂട്ടങ്ങള്‍ എട്ടു മണിയോടെ പിരിഞ്ഞു തുടങ്ങും.

പണ്ട്‌ കാല്‍, അര തുടങ്ങിയ രൂപങ്ങളില്‍ കോര്‍ക്കു കൊണ്ട്‌ അടച്ച കുപ്പിയില്‍ നിറമില്ലാത്ത നാടന്‍ ചാരായം സുലഭമായിരുന്ന കാലത്ത്‌ മറ്റു പല കവലകളിലെയും പോലെ ഇവിടുത്തെയും സായാഹ്നങ്ങള്‍ ശബ്ദമുഖരിതമായിരുന്നു. ചാരായത്തില്‍ നീരാടിയവര്‍ വെള്ളത്തിലിട്ട ബ്ളേഡ്‌ കണക്കെ കവലയിലെത്തും. തുടക്കം വ്യക്തിഗത ഇനത്തിലായിരിക്കും. കുപ്പിയുടെ കോര്‍ക്കു തെറിച്ചപ്പോള്‍ മുതല്‍ തുറന്നിരിക്കുന്ന വായകളില്‍നിന്ന്‌ വെല്ലുവിളികളും ഭീഷണികളും പുളിച്ച വാക്കുകളും ഒഴുകിയിറങ്ങും. 'താരങ്ങളുടെ' എണ്ണം വര്‍ധിക്കുന്നതോടെ പരിപാടി ഡബിള്‍സും ടീം ഇനവുമൊക്കെയായി പുരോഗമിക്കും.

ഇതൊക്കെ പഴയ കഥ. കാലം കടന്നുപോയപ്പോള്‍ എ.കെ ആന്‍റണിയുടെ ദുര്‍ഭരണത്തില്‍ ഞങ്ങളുടെ കവല മരണവീടുപോലെയായി. പക്ഷെ തോല്‍ക്കാന്‍ മനസില്ലാത്തവര്‍ ആന്‍റണിയെ തോല്‍പ്പിച്ചതിന്‍റെ വിജയസ്മിതവുമായി രംഗപ്രവേശം ചെയ്തു. അവരുടെ മൊബൈല്‍ ബാറുകള്‍ കവലയിലെ വേഴാമ്പലുകളുടെ ദാഹമകറ്റി. പക്ഷെ അതും അധികകാലം മുന്നോട്ടു കൊണ്ടുപോകാന്‍ 'സോക്കേടുകാരായ' പോലീസുകാര്‍ സമ്മതിച്ചില്ല.

ഇപ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഒരു ബാറും ബീവറേജസ്‌ കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പ്പനശാലയും ഉള്ളത്‌ അവിടെയാണ്‌.

ബാര്‍ സ്ഥിതിചെയ്യുന്ന കവലയില്‍നിന്ന്‌ ഞങ്ങളുടെ കവല വഴി കിഴക്കോട്ടുള്ള രാത്രിബസുകളില്‍ (വൈകുന്നേരം ഏഴുമണിക്കുശേഷം) വിയര്‍പ്പും മദ്യവും കൂടിക്കുഴഞ്ഞുള്ള ഗന്ധം നിറഞ്ഞു നില്‍ക്കും. എന്നു കരുതി ബസിലുള്ളവരെല്ലാം 'പാമ്പുകളാ'ണെന്ന്‌ തെറ്റിധരിക്കരുത്‌. നഞ്ചെന്തിനാ നാനാഴി?. കമുകറ പുരുഷോത്തമന്‍റെ ഓഡിയോ കാസറ്റ്‌ ടേപ്‌ റെക്കോര്‍ഡറില്‍ വലിഞ്ഞതുപോലെയുള്ള പാട്ടുകളും ഇത്തരം രാത്രി യാത്രകളില്‍ പതിവായി കേള്‍ക്കാം. സ്വാതിതിരുന്നാള്‍ കീര്‍ത്തനമായാലും ഏറ്റവും പുതിയ സിനിമയിലെ പാട്ടായാലും താളത്തിന്‌ വ്യത്യാസമുണ്ടാവില്ല. കാരണം സംഗീത സംവിധായകര്‍ ഓരേ ആളുകള്‍തന്നെയാണല്ലോ.

ഇപ്പോള്‍ ഞങ്ങളുടെ കവലയിലെ ഒരേയൊരു അനക്കം രാമേട്ടനാണ്. 40നടുത്ത്‌ പ്രായം. കൃശഗാത്രന്‍. ഉപജീവനത്തിന്‌ നല്ലൊരു കുലത്തൊഴിലില്‍ പ്രാവീണ്യമുണ്ട്‌. പക്ഷെ, വൈകുന്നേരങ്ങളില്‍ കവലയെ സജീവമാക്കുക എന്നത്‌ തന്‍റെ ജീവിത ദൗത്യങ്ങളിലൊന്നാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

വൈകുന്നേരം അഞ്ചു മുതല്‍ ഏതു സമയത്തും രാമേട്ടനെ കവലയില്‍ പ്രതീക്ഷിക്കാം. ചെറിയൊരു വാംഅപ്‌ ബ്രേക്കിനു ശേഷം കഥാനായകന്‍ സജീവമാകും. ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍നായരും കൈരളി ചാനലിലെ ചെറിയാന്‍ ഫിലിപ്പും പി.ജിയുമൊക്കെ ആ മുഖത്തും ശരീരഭാഷയിലുമൊക്കെ മിന്നിമറയും. വാക്കുകളില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്രം. അതത്‌ സമയത്ത്‌ നാവില്‍ വരുന്നതാണ്‌ വിഷയം. ചാര്‍ജ്‌ തീരുംവരെ ആ പ്രകടനം തുടരും.

ഒരു ദിവസം വൈകുന്നേരം രാമേട്ടന്‍ കവലയില്‍ തിമിര്‍ത്താടുകയാണ്‌. പെരുവിരലില്‍നിന്നുകൊണ്ട്‌ കവല നടുങ്ങുന്ന വോളിയത്തിലാണ്‌ 'പ്രഭാഷണം'. പെട്ടെന്നാണ്‌ പടിഞ്ഞാറുനിന്ന്‌ ഒരു പോലീസ്‌ ജീപ്പ്‌ പാഞ്ഞുവന്നത്‌. ജീപ്പ്‌ തന്നെ കടന്നുപോയപ്പോഴാണ്‌ രാമേട്ടന്‍ വിവരമറിയുന്നത്‌. പെട്ടെന്ന്‌ സ്വിച്ച്‌ ഓഫാക്കിയതുപോലെ കക്ഷി നിശബ്ദനായി. പെരുവിരലില്‍നിന്ന്‌ പാദങ്ങളിലേക്ക്‌ പിന്‍വാങ്ങി, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ... എന്ന രീതിയില്‍ നിലയുറപ്പിച്ചു.

പോലീസ്‌ ജീപ്പ്‌ നൂറു മീറ്ററോളം മുന്നോട്ടു പോയപ്പോള്‍ രാമേട്ടന്‍ വീണ്ടും സ്വിച്ച്‌ ഓണാക്കി. പക്ഷെ റിവേഴ്സില്‍ പാഞ്ഞെത്തിയ ജീപ്പ്‌ രാമേട്ടനെ ഇടിച്ചു-ഇടിച്ചില്ല എന്ന മട്ടില്‍ നിര്‍ത്തി. ബലിഷ്ഠകായനായ എസ്‌. ഐ ചാടയിറങ്ങി

"എന്നാടാ.......................... മോനേ"
സ്വതസിദ്ധമായ പോലീസ്‌ ശൈലിയില്‍ ആക്രോശിച്ചുകൊണ്ട്‌ പാഞ്ഞടുത്ത എസ്‌.ഐ ഇടംകൈകൊണ്ട്‌ രാമേട്ടന്‍റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ വലിച്ചടുപ്പിച്ചശേഷം വലം കൈ ഓങ്ങി.

"പ്ടം..... " രാമന്‍റെ ചെവിക്കല്ലു തകര്‍ക്കാന്‍ പോന്ന ഒരു അടി വീണെന്ന്‌ കവലയിലുണ്ടായിരുന്ന എല്ലാവരും ഉറപ്പിച്ച നിമിഷം.

പക്ഷെ, വലിച്ചടിപ്പിക്കുന്ന വേളയില്‍തന്നെ രാമേട്ടന്‍ അപ്രതീക്ഷിതമായി പ്രതികരിച്ചു. എസ്‌. ഐക്കു മുന്നില്‍ സവിനയം ചുരുണ്ടുകൂടി കൈകള്‍ കൂപ്പിക്കൊണ്ട്‌ ഉറക്കെ അഭ്യര്‍ത്ഥിച്ചു.

"എന്‍റെ പൊന്നു സാറേ.... എന്നെ തല്ലരുത്‌, ഒന്നു വിരട്ടി വിട്ടാല്‍ മതി!!!!!!!!!"

അടിക്കാനാഞ്ഞ എസ്‌.ഐ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ഒപ്പം കവല മുഴുവന്‍ ചിരിച്ചു.

എവനെയൊക്കെ എന്താ ചെയ്യുക... ? ഒപ്പമുണ്ടായിരുന്ന പോലീസുകാരനോട്‌ ചോദിച്ചുകൊണ്ട്‌ ജീപ്പില്‍ കയറുമ്പോഴും എസ്‌.ഐയുടെ ചിരി മാഞ്ഞിരുന്നില്ല.

പോലീസ്‌ ജീപ്പ്‌ കണ്ണില്‍നിന്ന്‌ മറഞ്ഞപ്പോള്‍ രാമേട്ടന്‍ വീണ്ടും സ്വിച്ചിട്ടു. എന്നിട്ട്‌ വര്‍ധിത വീര്യത്തോടെ അലറി.

"രാമനെ തല്ലാന്‍ മാത്രം ഒരു എസ്.ഐയും വളര്‍ന്നിട്ടില്ല.......
എസ്. ഐ അല്ല, അവന്‍റെ മുതുമുത്തച്ചന്‍ ഡി.ജി.പി വന്നാലും രാമന്‍റെ രോമം പോലും തൊടാനാവില്ല!!!!!!