20100531

സ്മാര്‍ട്ട്കൊച്ചി

കഴിഞ്ഞയാഴ്ച്ച കൊച്ചിക്കായലില്‍ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അപൂര്‍വ സുന്ദരമായ ആ ദൃശ്യം കണ്ണില്‍പെട്ടത്. മേനക ജംഗ്ഷനടുത്ത മഴവില്‍പ്പാലത്തിനും സമീപത്തെ അംബരച്ചുംബികള്‍ക്കും മേലെ ഒരു ഒറിജിനല്‍ മഴവില്ല്! പക്ഷെ, അതു പകര്‍ത്താന്‍ കയ്യിലുള്ളത് സോണി എറിക്സണ്‍ ടി 715 മൊബൈല്‍ ഫോണ്‍ മാത്രം. ഉള്ളതുകൊണ്ട് ഓണം പോലെ ഒരു ക്ലിക്ക്.

20100530

ആശ്രിതവിസക്കാരന്‍റെ ആത്മകഥ-ഒന്നാം അധ്യായം

കഥ

``വീട്‌ ചങ്ങനാശേരീല്‌ എവിടാന്നാ പറഞ്ഞേ?''
``തുരുത്തീല്‌''
``ങ്‌ഹാ അതു പറ, അവിടെ ആഞ്ഞിലിക്കളത്തിലെ ഔതച്ചന്റെ വീട്‌ അറിയുവോ?''
``ങ്‌ഹാ''
``എന്റെ വകേലൊരു പെങ്ങളെ അവിടാ കെട്ടിച്ചേക്കുന്നെ''
``ഉം''
``നിങ്ങടെ വീട്ടുപേരെന്നാ?''
``പുതുമറ്റം' 'മരങ്ങാട്ടുപിള്ളിക്കാരന്‍ തോമസു ചേട്ടന്‍ വലതു വശത്തിരിക്കുന്ന എന്നെ ചോദ്യം ചെയ്യുന്നത്‌ അവസാനിപ്പിച്ച്‌ തൊട്ടപ്പുറത്ത്‌ സജിയെ പിടികൂടിരിക്കുകയാണ്‌. സജി എല്ലാത്തിനും മറുപടി പറയുന്നൊണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നേയുള്ളൂ. എങ്കിലും പുള്ളി വിടുന്ന മട്ടില്ല.
``ഡിപ്പന്റ്‌ വീസയാണല്ലേ?''
``ങ്ഹാ''
``അതിന്‌ ഇന്റര്‍വ്യൂ വേണ്ടെന്നാണല്ലോ പറയുന്നേ. എന്റെ മൂത്ത മരുമോന്‍ ആറു മാസം മുമ്പ്‌ പോയപ്പം കടലാസെല്ലാം കൊച്ചീന്നു തന്നെ ശരിയായാരുന്നു. ഞങ്ങടെ ഒരു ഐലോക്കക്കാരന്‍ പയ്യനും കഴിഞ്ഞയാഴ്‌ച്ച അവിടുന്ന്‌ വീസാ കിട്ടി. ഇതിപ്പം എന്നാ പറ്റി?. ങ്‌ഹാ, ആര്‍ക്കറിയാം ഇവര്‍ക്ക്‌ തോന്നുമ്പം തോന്നുന്ന പോലാ''.
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഭാര്യമാരുടെ കെയറോഫില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ ലഭിക്കുന്ന ഡിപ്പന്‍ഡന്റ്‌ വിസയാണ്‌ തോമസു ചേട്ടന്‍ `ഡിപ്പന്റ്‌ വീസാ'ക്കിയിരിക്കുന്നത്‌. റബര്‍ കര്‍ഷകനാണെങ്കിലും കൃഷിയെക്കാള്‍ ആധികാരികമായാണ്‌ യു.കെ. വിസയെക്കുറിച്ചൊള്ള വിവരങ്ങള്‌ പുള്ളി വെച്ചുകാച്ചുന്നത്‌. രണ്ടാമത്തെ മോളേംകൊണ്ട്‌ ഇന്റര്‍വ്യൂന്‌ വന്നതാണിപ്പോള്‍.
മദ്രാസിലെ നുങ്കംപാക്കം ആന്‍ഡേഴ്‌സണ്‍ റോഡില്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കാത്തുനില്‍പ്പുകാരുടെ എണ്ണം കൂടിവരുവാണ്‌. പലതും തിരുവനന്തപുരം-ചെന്നൈ മെയിലില്‍ ഇന്നലെ ഞാന്‍ കണ്ട മുഖങ്ങള്‍. സജിയേം ഭാര്യേം പരിചയപ്പെട്ടതും ട്രെയിനീവെച്ചാണ്‌. സജി ചങ്ങനാശേരി എസ്‌.ബി കോളേജില്‍ എന്റെ സീനിയറാരുന്നെന്ന്‌ പറഞ്ഞുവന്നപ്പാഴാ മനസിലായെ. ഭാര്യ റാണിക്ക്‌ അയര്‍ലന്റിലാ ജോലി.
ഓട്ടോറിക്ഷകളില്‍ ഇപ്പോഴും ആളുകള്‍ വന്നോണ്ടിരിക്കുന്നു.തൊട്ടപ്പുറത്ത്‌ ഉന്തുവണ്ടീല്‌ ചായ വില്‍ക്കുന്നയാള്‍ക്ക്‌ തിരക്ക്‌ ഏറിത്തുടങ്ങി. വര്‍ഷങ്ങളായി ഇവിടെ കച്ചോടം നടത്തുന്ന ഈ തമിഴന്റെ ചായക്കും പലാരങ്ങള്‍ക്കും കോട്ടയം ടേസ്റ്റായിപ്പോയെന്നാ പറയുന്നെ.ഇരിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട്‌ അപേക്ഷകര്‍ക്കും അകമ്പടിക്കാര്‍ക്കും നിപ്പു തന്നെ ശരണം. ഈ മരച്ചോട്ടിലെ ചുറ്റുമതിലിലും ഇരിക്കാമ്പാടില്ലെന്നാ ഇവിടുത്തെ ചട്ടം. കാത്തു നിക്കുന്നോരില്‍ ആശ്രിതവിസക്കാരും സ്‌കോളര്‍ഷിപ്പോടെയും അല്ലാതെയും പഠിക്കാന്‍ പോന്നോരുമൊക്കെയുണ്ടെങ്കിലും ബ്രിട്ടനിലേക്ക്‌ ആദ്യമായി പറക്കാനൊരുങ്ങുന്ന നേഴ്‌സുമാരാണ്‌ അധികവും.ഇപ്പത്തന്നെ ഞാറാഴ്‌ച്ച മനോരമേലും ദീപികേലും കല്യാണപ്പരസ്യങ്ങളില്‍ യു.കെ നേഴ്‌സുമാരുടെ പെരുന്നാളാ. അതു കണ്ടാ പാലായിലും ചങ്ങനാശേരീലും മൂവാറ്റുപുഴേലുമൊക്കെ യു.കെ. നേഴ്‌സുമാരില്ലാത്ത പുരാതന റോമന്‍ കത്തോലിക്കാ കുടുംബങ്ങളില്ലെന്നു തോന്നും. എന്നിട്ടും യൂക്കേലോട്ടൊള്ള ഒഴുക്കിന്‌ വല്ല കൊറവുമൊണ്ടോ?
നേരത്തെ അക്കര പറ്റിയ ബന്ധക്കാരും കൂട്ടുകാരുമൊക്കെ പറയുന്ന വിശേഷങ്ങളു കേക്കുമ്പോള്‍ നാട്ടിലെ നേഴ്‌സുമാര്‍ക്ക്‌ അങ്ങോട്ടു പോകാന്‍ പൂതി തൊടങ്ങും. പിന്നെ അതിനുള്ള പെടാപ്പാടാ. ഒരുപാട്‌ കഷ്‌ടപ്പെട്ടശേഷം ഇന്റര്‍വ്യൂ എന്ന അവസാന കടമ്പക്കു മുന്നിലെത്തുന്നതിന്റെ പേടി ദേ, ഇപ്പോള്‍ എന്റെ ചുറ്റിലുമുള്ള മിക്കവാറും പേരുടെയും മുഖത്തു കാണാം.
`` അപേക്ഷ കൊടുത്ത്‌ ഏജന്‍സി വഴിയാന്നോ?''തോമസു ചേട്ടന്‍ സജിയെ മോചിപ്പിച്ചിട്ടില്ല.
``അതെ''
``എങ്കിപ്പിന്നെ കൊഴപ്പവൊണ്ടാകത്തില്ലല്ലോ?. ങ്‌ഹാ, എന്തായാലും രണ്ടിലൊന്നറിയാന്‍ ഇനി അധിക നേരവില്ലല്ലോ''പുള്ളിക്ക്‌ സ്വന്തം മകളുടെ ഭാവിയേക്കാള്‍ ആശങ്ക സജീടെ കാര്യത്തിലാണെന്ന്‌ തോന്നി. സജിയാണെങ്കില്‍ എങ്ങനേലും ഒന്നു തലയൂരിയാ മതിയെന്ന നെലേലാണ്‌. മരങ്ങാട്ടുപിള്ളി അച്ചായന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞേക്കുമെന്ന പേടിയാണ്‌ എന്റെ മനസില്‍. ഇവിടെനിന്ന്‌ എഴുന്നേക്കാവെന്നു കരുതിയാ വെട്ടിക്കുത്തിയ മരംപോലെ നിക്കേണ്ടിവരികയും ചെയ്യും.
യു.കെയിലേക്കുള്ള വിസക്ക്‌ എറണാകുളത്തെ വി.എഫ്‌.എസ്‌ ഓഫീസിലാണ്‌ സാധാരണ അപേക്ഷ കൊടുക്കുന്നെ. കടലാസുകളെല്ലാം പക്കയാണെങ്കില്‍ ഇന്റര്‍വ്യൂ ഇല്ലാതെതന്നെ വിസ അനുവദിക്കും. ആശ്രിത വിസക്ക്‌ അപേക്ഷിക്കുന്നോരില്‍ അധികം പേര്‍ക്കും മദ്രാസിലോട്ട്‌ പോരേണ്ടി വരില്ല. ഇവിടെ വന്നാല്‍ അവര്‍ക്ക്‌ നഴ്‌സുമാരെപ്പോലെ കാര്യമായ ഇന്റര്‍വ്യൂ ഉണ്ടാകാറുമില്ല.ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങള്‍ ഇടിപീടീന്ന്‌ ശെരിയാകണമെന്നാണല്ലോ എല്ലാരും ആഗ്രഹിക്കുന്നത്‌. എറണാകുളത്ത്‌ അപേക്ഷ കൊടുക്കുമ്പോത്തന്നെ എന്റെ കര്‍ത്താവേ, മദ്രാസീപ്പോകാന്‍ എടവരുത്തല്ലേന്ന്‌ പ്രാര്‍ത്ഥിക്കാത്തോരില്ല. പക്ഷെ, അവിടെവെച്ച്‌ എന്റെ പാറേ മാതാവേ! മദ്രാസീപ്പോകാന്‍ കനിയണേന്ന്‌ പ്രാര്‍ത്ഥിച്ച ഒരേയൊരാള്‌ ഈ ഞാന്‍ മാത്രമാരിക്കും. എല്ലാരും ഇവിടെ വരേണ്ടിവന്നതിനെ പഴിക്കുകേം അകത്ത്‌ കേറിക്കഴിഞ്ഞ്‌ നടക്കാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകേം ചെയ്യുമ്പോ എന്റെ ഉള്ളില്‌ ഒരു പകലുകൂടി ഈ റോഡില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവാണ്‌.
എംബസി(ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെങ്കിലും സൗകര്യത്തിന്‌ എല്ലാരും എംബസീന്നാ പറയുന്നെ) ഓഫീസിന്റെ ഗേറ്റ്‌ തുറന്നു. രണ്ടുമുന്നു ജീവനക്കാര്‍ പുറത്തു വന്നു. അപേക്ഷകര്‍ അവിടേക്ക്‌ അടുക്കുന്നു. തോമസു ചേട്ടന്‍ റോക്കറ്റുപോലെ മുന്നോട്ടു കുതിച്ച്‌ മറ്റൊരു പെണ്‍കുട്ടിയുമായി വര്‍ത്താനം പറഞ്ഞോണ്ടിരുന്ന മകളെയും കൂട്ടി ഗേറ്റിലെത്തി. സജീം ഞാനും എഴുന്നേറ്റു. അപേക്ഷകരെ അകത്തേക്ക്‌ കേറ്റിത്തുടങ്ങി.
ഇന്റവ്യുവിന്‌ ഹാജരാകേണ്ടവര്‍ അകത്തു കേറിയാപ്പിന്നെ അപ്പന്‍, ആങ്ങള, ഭര്‍ത്താവ്‌ തുടങ്ങിയ പരിവാരങ്ങള്‍ എംബസി ഓഫീസിനു മുന്നില്‍ നിന്നുകൂടാ. അവര്‍ക്ക്‌ കാത്തിരിക്കാന്‍ ഒരു സ്ഥലമുണ്ട്‌. ഈ റോഡിന്റെ വലതുവശത്ത്‌ പത്തുമുന്നൂറടി അപ്രത്ത്‌ പോലീസ്‌ ചെക്‌പോസ്റ്റും കഴിഞ്ഞുള്ള പൊക്കിക്കെട്ടിയ ഫുട്‌പാത്ത്‌. ഒള്ളതു പറഞ്ഞാ എംബസിക്കുള്ളിലേക്കാള്‍ വലിയ സംഭവങ്ങള്‍ അരങ്ങേറുന്നത്‌ അവിടെയാണ്‌.എംബസി വളപ്പിലേക്ക്‌ ചുവടു വെക്കും മുമ്പ്‌ ഞാന്‍ ആ കാത്തിരിപ്പു സ്ഥലത്തേക്ക്‌ ഒന്നൂടെ നോക്കി. നാലു വര്‍ഷം മുമ്പ്‌ ഇതുപോലൊരു ദിവസമാണ്‌ ജോയിയെ അവിടെ കണ്ടു മുട്ടിയത്‌; ജീവിതത്തിന്റെ ഗതിമാറ്റിയ ദിവസം.
നാട്ടില്‌ പല പരിപാടിം നോക്കീട്ട്‌ ക്ലെച്ചു പിടിക്കാതെ വന്നപ്പഴാ ഞാന്‍ മദ്രാസിലോട്ട്‌ പോന്നത്‌. ഒരു കിലോമറ്റര്‍ അകലെ അണ്ണാ സ്‌ട്രീറ്റില്‍ കൂട്ടുകാരന്‍ എബീടെ കൂടെ താമസിച്ച്‌ തൊഴില്‍ അന്വേഷണം തൊങ്ങീട്ട്‌ രണ്ടു മാസത്തോളം കഴിഞ്ഞിട്ടുണ്ടാകണം. ആന്‍ഡേഴ്‌സണ്‍ റോഡിലെ എസ്‌.കെ എന്റര്‍പ്രൈസസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക്‌ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന്‌ പത്രത്തില്‍ കണ്ടാണ്‌ അന്ന്‌ ഈ വഴി വന്നത്‌. ഇന്റര്‍വ്യൂന്റെ തലേന്നു തന്നെ ഓഫീസ്‌ എവിടാന്ന്‌ കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. അതിനെടേലാണ്‌ അവിശ്വസനീയമായ ആ കാഴ്‌ച്ച കണ്ട്‌ ഞെട്ടിയത്‌. ആ ഫുട്‌പത്തില്‌ ഇരു കൈകളും നെറ്റിയില്‍ ഊന്നി കണ്ണടച്ചിരുന്ന്‌ ജോയി കൊന്തചൊല്ലുന്നു!. ഞായറാഴ്‌ച്ചകളില്‍ പാതിക്കുര്‍ബാന കഴിയുമ്പോ മാത്രം പള്ളീ വരുകേം പുറത്തുനിന്ന്‌ ബാക്കി കണ്ടെന്നു വരുത്തി മടങ്ങുകേം ചെയ്യുന്ന ജോയി. ഒരു ക്രിസ്‌മസിനു പോലും പാതിരാ കുര്‍ബാന മുടക്കുന്ന പതിവില്ലാതിരുന്ന ഞാന്‍ ആ സമയത്ത്‌ പള്ളിമുറ്റത്തിരുന്ന്‌ പരദൂഷണം പറയാന്‍ തൊടങ്ങിയത്‌ അവന്റെ നിര്‍ബന്ധത്തിലാ. ഈസ്റ്ററിന്‌ പുലര്‍ച്ചെ പള്ളീല്‌ ഉയിര്‍പ്പിന്റെ പ്രാര്‍ത്ഥന നടക്കുമ്പോ അധികം ദൂരത്തല്ലാത്ത രഹസ്യ താവളത്തില്‌ നോമ്പുവീടല്‍ ആഘോഷിക്കാറുണ്ടായിരുന്ന ഞങ്ങടെ സംഘത്തിന്റെ തലവനും അവനായിരുന്നു. അന്നൊക്കെ കുര്‍ബാന കൈക്കൊണ്ടിട്ട്‌ മൂന്നാലു വര്‍ഷമായെന്നും താന്‍ കുമ്പസാരിച്ചാല്‍ അച്ചന്‍ ബോധംകെട്ടു വീഴുമെന്നുമൊക്കെ പറയുമ്പോള്‍ ജോയീടെ മുഖത്ത്‌ അഭിമാനത്തിന്റെ തിളക്കമായിരുന്നു.കല്യാണത്തിന്‌ വേദപാഠം കേപ്പിക്കാന്‍ പോയപ്പം നാലു തവണ റിപ്പീറ്റ്‌ അടിച്ചിട്ടും ഒരു വരിപോലും പറയാന്‍ കഴിയാതിരുന്ന ജോയിക്ക്‌ വികാരിയച്ചന്‍ അനുകമ്പ തോന്നി കുറി നല്‍കിയതും നാട്ടില്‍ പാട്ടാരുന്നു. അവന്റെ മദ്യപാനവും രാത്രി സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ വേറെയും. അതേ ജോയി ഇതാ നുങ്കംപാക്കത്തെ തെരുവോരത്തിരുന്ന്‌ കണ്ണടച്ച്‌ കൊന്തചൊല്ലുന്നു!. എന്റെ പാറേ മാതാവേ, ഇതെന്തോന്ന്‌ മറിമായം?.
ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുന്നതൊന്നും അവന്‍ അറിയുന്നില്ല. കൊന്തയുടെ മണികള്‍ അതിവേഗത്തില്‍ ഉരുട്ടിവിടുകയാണ്‌.ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടെ വേറെ കുറെ ആളുകളും നടപ്പാതയില്‍ ഇരിപ്പുണ്ട്‌. അവരില്‍ ചെലരും പ്രാര്‍ത്ഥനേലാണെന്ന്‌ എനിക്കു മനസിലായി. ഏതാനും പേര്‍ നിന്നോണ്ട്‌ സംസാരിക്കുന്നു.ഇത്രേം കാലം ചെയ്‌ത പാപങ്ങളില്‍ മനസ്‌തപിച്ച്‌ ജോയി വല്ല വഴിയോര പ്രാര്‍ത്ഥാനാ സംഘത്തിലും ചേര്‍ന്നോ?ഏതായാലും അവന്റെ പ്രാര്‍ത്ഥന തടസപ്പെടുത്തേണ്ട. വെറുതെ ഇരുന്ന ഒരച്ചായനോട്‌ വിവരം തിരക്കി.
``ഇവിടെ എന്നാ പരിപാടി?''
തൊട്ടപ്പുറത്ത്‌ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെന്നും അവിടെ ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നോരുടെ കൂടെ വന്നോരാണ്‌ വഴിയോരത്ത്‌ പ്രാര്‍ത്ഥിക്കുന്നതെന്നും അപ്പഴാ മനസിലായെ. ജോയി കൊന്ത ചൊല്ലുന്നത്‌ ഭാര്യക്കു വേണ്ടിയാണെന്ന്‌ ഒറപ്പ്‌.ഇടക്ക്‌ തല ഉയര്‍ത്തിയപ്പോള്‍ അവന്‍ എന്നെ കണ്ടു. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ആശ്ചര്യമൊന്നും ആ മുഖത്ത്‌ തെളിഞ്ഞില്ല.
``പെമ്പ്രന്നോത്തി ഇന്റര്‍വ്യൂന്‌ കേറിരിക്കുവാ. ഇത്‌ രണ്ടാം തവണയാ. ഇപ്പത്തന്നെ കാശെത്ര പോയെന്ന്‌ അറിയാവോ?. ഇത്തവണയെങ്കിലും കരകേറിയില്ലെങ്കി...ങ്‌ഹാ, നീയെന്നാ ഇവിടെ? ഇവിടെ അടുത്താണോ ജോലി?''എന്റെ ജോലീടെ വിശേഷം അവനോട്‌ മറച്ചുവെച്ചില്ല. ഞാന്‍ പോന്നുകഴിഞ്ഞശേഷമുള്ള ചില നാട്ടുവിശേഷങ്ങള്‍ അവന്‍ ധൃതിയില്‍ പറഞ്ഞൊപ്പിച്ചു.
``നേഴ്‌സുമാര്‍ക്കു മാത്രവാ ഇന്റര്‍വ്യൂ?''
``കൂടുതലും നേഴ്‌സുമാരാ. അല്ലാത്തോരുവൊണ്ട്‌. അധികംപേരും കോട്ടയംകാരാ. നമ്മടെ തയ്യക്കാരന്‍ ചാക്കോച്ചേട്ടന്‍ ദേ അപ്രത്തുണ്ട്‌. മോളേംകൊണ്ടു വന്നതാ.''
ജോയി പറയും മുമ്പേ അവിടെ കോട്ടയം ജില്ലക്കാരുടെ ഭൂരിപക്ഷം എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അവന്‌ പ്രാര്‍ത്ഥന മുഴുമിപ്പിക്കാന്‍ അവസരം കൊടുത്ത്‌ ഞാന്‍ ചാക്കോച്ചേട്ടന്റെ അരിക്കലേക്ക്‌ ചെന്നു. പുള്ളീം ടെന്‍ഷനിലാണ്‌. ചേര്‍പ്പുങ്കപ്പള്ളീലെ നൊവേനപ്പുസ്‌തകമൊണ്ട്‌ കയ്യില്‍. എന്നോട്‌ വര്‍ത്താനം പറേന്നേനെടേലും ഇടതുവശത്തേക്ക്‌ പാളി നോക്കുന്നുണ്ട്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മകള്‍ എറങ്ങി വരുന്നുണ്ടോന്ന്‌.
ഇന്നിപ്പം നാട്ടുകാരെ രണ്ടു പേരെ കണ്ടു. ഇക്കണക്കിന്‌ മണിമലേന്നും കറിക്കാട്ടൂരീന്നുമൊക്കെ എത്രപേര്‌ ഇവിടെ വന്ന്‌ പോകുന്നൊണ്ടാരിക്കും?.ജോലി ശരിയായാലും ഇല്ലേലും എടക്ക്‌ ഇതുവഴി വന്നുപോയാല്‍ കുറെ നാട്ടുകാരെ കാണാമെന്നു തോന്നി. വെറുതേ മുറീക്കെടന്ന്‌ ഒറങ്ങുന്ന നേരത്ത്‌ പത്ത്‌ പുരാതന റോമന്‍ കത്തോലിക്കാ പെങ്കൊച്ചുങ്ങളെ കാണാല്ലോ.അന്ന്‌ ജോയീടെ ഭാര്യക്ക്‌ വിസ കിട്ടി. ചാക്കോച്ചേട്ടന്റെ മകള്‍ കടന്നുകൂടിയില്ല. ``ആദ്യത്തെ പ്രാവശ്യവല്ലേ, കൊഴപ്പമില്ല. അടുത്ത തവണ ശരിയാകും'' അത്രേം നേരം ഭാര്യേടെ കാര്യമോര്‍ത്ത്‌ വേവലാതിപ്പെട്ടിരുന്ന ജോയിയാണ്‌ ചാക്കോച്ചേട്ടനെയും മകളെയും ആശ്വസിപ്പിച്ചത്‌. അവരോട്‌ യാത്രപറഞ്ഞ്‌ ഞാന്‍ മടങ്ങി.പിറ്റേന്ന്‌ എസ്‌.കെ എന്റര്‍പ്രൈസസില്‍ ഇന്റര്‍വ്യൂവിന്‌ ചെന്നപ്പോള്‍ രണ്ട്‌ ഒഴിവുകളിലേക്ക്‌ അപേക്ഷകര്‍ നൂറിലേറെ. സാഹസത്തിന്‌ തുനിയാതെ മടങ്ങി. നേരെ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി. അവിടെ നാട്ടുകാരാരും ഉണ്ടാരുന്നില്ലെങ്കിലും അതിരമ്പുഴേന്നും പാലായീന്നുമൊക്കെ വന്ന ചെലരെ പരിചയപ്പെട്ടു. വൈകാതെ ഞാന്‍ അവിടുത്തെ പതിവ്‌ സന്ദര്‍ശകനായി. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ ആരും വരാനില്ലാതെ കാത്തിരിക്കുന്ന ഒരേയൊരാള്‍. എങ്കിലും ചുറ്റുപാട്‌ മോശമില്ലാരുന്നു. ആളുകള്‍ മാറിവരുമെങ്കിലും അടിസ്ഥാനപരമായി ഒരു അച്ചായന്‍ കൂട്ടായ്‌മ. നഴ്‌സുമാര്‍ പൊതുവേ സുന്ദരികളും പെട്ടെന്ന്‌ അടുത്ത്‌ ഇടപഴകുന്നവരുമാണെന്ന്‌ മനസിലാക്കാന്‍ അധികദിവസം വേണ്ടിവന്നില്ല.
ഇന്റര്‍വ്യൂനൊള്ളോരെ എംബസീലേക്ക്‌ കേറ്റിവിട്ടിട്ട്‌ ആ കാത്തിരിപ്പു സ്ഥലത്ത്‌ എത്തുമ്പോള്‍ ആദ്യം എല്ലാരും ഭയങ്കര വാചകമടിയാരിക്കും. പരിചയപ്പെടടലിലാണ്‌ തൊടക്കം. പിന്നെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട്‌ ഓരോരുത്തര്‍ക്കും അറിയാവുന്ന വിവരങ്ങളും ഊഹോപോഹങ്ങളും വെളമ്പും.?
``അകത്ത്‌ നാലു കൗണ്ടറാ. രണ്ടെടത്ത്‌ സായ്‌പന്‍മാരാ. ഒന്നിലൊരു മദാമ്മ. നാലാമത്തെ കൗണ്ടറില്‍ ഒരു നീഗ്രോയാ. അവിടെ കിട്ടിയാ രക്ഷപ്പെട്ടു. പുള്ളി പാവാ. ചോദിച്ച്‌ കൊഴപ്പിക്കുകേല. ഇന്നലെ പുള്ളീടരിക്കല്‍ ചെന്ന എല്ലാര്‍ക്കും വിസ കിട്ടിയെന്നാ കേട്ടെ''- കണ്ണൂര്‍ ചെമ്പന്‍തൊട്ടിക്കാരി റിന്‍സിക്കൊപ്പം വന്ന ചേച്ചി റാണിയില്‍നിന്നാണ്‌ എംബസിക്കുള്ളിലെ സംവിധാനത്തെക്കുറിച്ച്‌ ഞാന്‍ ആദ്യം അറിഞ്ഞത്‌.
``ഇന്നലെ ആ തള്ള നല്ല മൂഡിലാരുന്നെന്നു തോന്നുന്നു. എല്ലാരെയും കടത്തിവിട്ടു. ഇന്ന്‌ എങ്ങനാണോവോ''- നഴ്‌സുമാര്‍ വില്ലത്തി പരിവേഷം നല്‍കിയ മദാമ്മയെക്കുറിച്ച്‌ പിറവംകാരി സോണിയക്കൊപ്പം വന്ന കൂട്ടുകാരി ജാന്‍സിയാണ്‌ അതു പറഞ്ഞത്‌.
``സൗദി ആരാംകോയില്‌ ജോലി ചെയ്‌തിട്ടുള്ളോര്‍ക്ക്‌ പെട്ടെന്ന്‌ കിട്ടുവെന്നാ കേട്ടെ''.
``കോട്ടൊക്കെ ഇട്ടു വന്നില്ലേ, കൊറെ പിള്ളാര്‌. അവര്‌ കോട്ടയത്തെ ഒരു ഏജന്‍സീല്‌ പഠിച്ചതാ. ഏജന്‍സിക്ക്‌ ഇവിടെ പിടിപാടൊണ്ടെന്നൊക്കെയാ പറയുന്നെ. അവരെ തിരിച്ചറിയാന്‍ വേണ്ടീട്ടാ കോട്ടിടുന്നേ. അവിടുന്നു വരുന്നേര്‍ക്കെല്ലാം വീസ കിട്ടുന്നൊണ്ടെന്നാ പറച്ചില്‌''
``കൊച്ചീന്ന്‌ ശരിയാകുവെന്നോര്‍ത്തിരിക്കുവാരുന്നു. ഇത്‌ മൂന്നാം തവണയാ ഇവിടെ വരുന്നേ. കാശു പിന്നേം പോട്ടെന്നു കരുതാം. ഈ മെനക്കേടോ''
ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു. സമയം പിന്നിടുംതോറും കാത്തിരുപ്പുകാരുടെ മട്ടു മാറും. അപ്രത്തെ മതില്‍ക്കെട്ടിനുള്ളില്‍ കുടുംബത്തിന്റെ ഭാവിയാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌. തിച്ചറിവായശേഷം ഒരിക്കലും വൈകിട്ട്‌ കുരിശുവരേടെ നേരത്ത്‌ വീട്ടില്‍ ഇരുന്നിട്ടില്ലാത്തോരൊക്കെ മകള്‍ക്കു വേണ്ടി, അല്ലെങ്കില്‍ ഭാര്യക്കു വേണ്ടി കൊന്തയുരുട്ടി, നെഞ്ചുരികി പ്രാര്‍ത്ഥിച്ചു തൊടങ്ങും. ടെലിവിഷന്‍ സീരിയലിന്റെ ഇടവേളേല്‌ ഗുളികപ്പരുവത്തില്‍ കുരിശുവര നടത്തുന്ന പതിവുകാര്‌ 153മണി ജപം ചൊല്ലും. അങ്ങനെ ആ റോഡുവക്ക്‌ മൊത്തത്തില്‍ ഒരു പ്രാര്‍ത്ഥാനാ കേന്ദ്രമായി മാറും. അറിയാവുന്ന ദൈവങ്ങളെയും വിശുദ്ധരെയും മുറുകെപ്പിടിച്ചിരിക്കുവാണേലും ആ സമയത്ത്‌ നെഞ്ചു പെരുമ്പറ കൊട്ടുമെന്നും ഉള്ളംകൈ വിയര്‍ക്കുമെന്നും ശരീരത്തിന്‌ കനം കൊറയുന്ന പോലെ തോന്നുമെന്നും പലരും പറഞ്ഞറിഞ്ഞു.
അങ്ങനെയിരിക്കുമ്പം എംബസി ഓഫീസീന്ന്‌ ഇന്റര്‍വ്യൂ കഴിഞ്ഞോര്‌ ഓരോരുത്തരായി എറങ്ങിവരും. കടന്നുകൂടിയോര്‌ ദൂരേന്നുതന്നെ അകമ്പടിക്കാരെ വിജയചിഹ്നം കാണിക്കും. അപ്പോ അവിടെ ആഹ്ലാദാരവം മുഴങ്ങും. തട്ടിപ്പോയോര്‌ ശിരസു കുനിച്ചു വരുന്നതു കാണുമ്പോള്‍ ഉറ്റവരുടെ മനസു വിങ്ങും. പിന്നെ വിസ കിട്ടിയവരുടെ വീരവാദങ്ങളും പരാജയപ്പെട്ടവരുടെ ന്യായീകരണവുമൊക്കെയാണവിടെ. ``ഈസിയാരുന്നു. വീട്ടു കാര്യോം നാട്ടുകാര്യോമൊക്കേ ചോയിച്ചൊള്ളൂ'' പതിവായി കേള്‍ക്കുന്ന ഒരു കഥ ഇതാണ്‌.
``ചോയിച്ചേനെല്ലാം കൃത്യമായി മറുപടി പറഞ്ഞതാ. എന്നാ പറ്റീന്ന്‌ അറിയത്തില്ല'' ഇംഗ്ലീഷ്‌ പരിജ്ഞാനം പോര എന്ന കാരണം എംബസി രേഖാമൂലം നല്‍കിയത്‌ കയ്യില്‍ വെച്ചോണ്ട്‌ ചെലര്‌ ഇങ്ങനേം പറയും.
അങ്ങനെ എംബസീല്‌ ഇന്റര്‍വ്യൂ ഒള്ള ദിവസങ്ങളിലെല്ലാം ആ റോഡുവക്ക്‌ സജീവമാണ്‌.വഴിയോര കാത്തിരിപ്പ്‌ കൂട്ടായ്‌മയില്‍ പതിവുകാരനായതോടെ എംബസി കാര്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവു കൂടി. എംബസിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലും പരിചയമില്ലേലും ഇവിടെ വന്നുപോകുന്നവര്‍ പറഞ്ഞ വിവരങ്ങളുടെ ബലത്തില്‍ ഇന്റര്‍വ്യൂനെക്കുറിച്ച്‌ ഞാന്‍ ആധികാരികമായി സംസാരിച്ചു തൊടങ്ങി.ഇന്റര്‍വ്യൂന്റെ തലേന്ന്‌ ചുറ്റുപാട്‌ പഠിക്കാനെത്തുന്നോര്‍ക്കും മറ്റും അകത്തു നടക്കാവുന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തു. വിസ നേടിയവരില്‍ ചെലര്‌ എന്റെ പ്രവചനം പോലെ കാര്യങ്ങള്‍ നടന്നെന്നു പറഞ്ഞ്‌ അഭിനന്ദിക്കുവാരുന്നു. മറ്റു ചെലര്‌ ഇനി ഇന്റര്‍വ്യൂന്‌ വരാനിരിക്കുന്ന ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനായി മൊബൈല്‍ നമ്പര്‍ വാങ്ങും.അതിനിടെ നുങ്കംപാക്കത്തുതന്നെ ഒരു കോള്‍ സെന്ററില്‍ എനിക്ക്‌ ജോലി കിട്ടി. എന്നു കരുതി ആന്‍ഡേഴ്‌സണ്‍ റോഡിലെ നസ്രാണിപ്പെങ്ങമ്മാരെ മറക്കാന്‍ പറ്റുവോ? രാത്രിയിലെ ജോലിക്കുശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ ഒറങ്ങും. എന്നിട്ട്‌ നേരെ ഇങ്ങുപോരും. എന്റെ പതിവ്‌ സന്ദര്‍ശനത്തില്‍ ചെക്‌ പോസ്റ്റിലെ പോലീസുകാര്‍ക്ക്‌ സംശയം തോന്നി. ഒരു ദിവസം പിടിക്കുകേം ചെയ്‌തു. അത്യാവശ്യം ആളെപ്പറ്റിക്കാനുള്ള തമിഴ്‌ വശമുണ്ടായിരുന്നതുകൊണ്ട്‌ തടിയൂരി. വൈകാതെ ആ പോലീസുകാരുമായും സൗഹൃദത്തിലായി.പറമ്പത്തെ ഷൈനി, തെക്കേക്കടവിലെ സെലിന്‍, കൊന്നമൂട്ടിലെ ആന്‍സി, പള്ളിക്കുന്നേലെ ബേബിച്ചായന്റെ മകള്‍, കടവിലെ ജിമ്മീടെ പെങ്ങള്‌....അങ്ങനെ നാട്ടുകാരും ബന്ധുക്കളുമൊക്കെയായി ഒരുപാടു പേരെ ഏഴെട്ടു മാസത്തിനിടെ ഇവിടെവെച്ചു കണ്ടു. നാട്ടീവെച്ച്‌ എന്റെ കയ്യിലിരുപ്പ്‌ വളരെ കേമമായിരുന്നതുകൊണ്ട്‌ അവരില്‍ പലരും തുടക്കത്തില്‍ അടുപ്പോം പരിചയോം കാട്ടാന്‍ മടിച്ചു. പക്ഷെ, രണ്ടാമത്തെയും മൂന്നാമത്തെയും അറ്റംപ്‌റ്റിനായി വന്നോരു പലരും എന്നോട്‌ പരിചയം പുതുക്കുന്നതു കാണുമ്പോ നാട്ടുകാരും പയ്യെ അടുത്തുകൂടും. കുശലാന്വേഷണം നടത്തും, പിന്നെ ഉപദേശം തേടും. ഞാന്‍ എന്തിനാ ഇവിടെ ചുറ്റിത്തിരിയുന്നതെന്ന്‌ അവരില്‍ പലരും നേരിട്ടും വളഞ്ഞവഴിക്കും ചോദിച്ചു.
``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നിങ്ങളെപ്പോലെ നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും. അത്രേയുള്ളൂ''-റെക്കോര്‍ഡ്‌ ചെയ്‌തു വെച്ചപോലെയാണ്‌ എന്റെ മറുപടി.ഈ കൂട്ടായ്‌മയുടെ ഭാഗമാകുന്നതും പത്തു കോട്ടയം നേഴ്‌സുമാരുമായി വര്‍ത്താനം പറയുന്നതുമൊക്കെ നമ്മക്കൊരു ചെറിയ സന്തോഷവാണെന്ന്‌ അവരോട്‌ പറയാമ്പറ്റുവോ?.
ഒരു ദിവസം അപ്പന്‍ ഫോണീ വളിച്ചു. ``മദ്രാസില്‌ ഇന്റര്‍വ്യൂന്‌ വരുന്നോരെല്ലാം നിന്നെ കണ്ടെന്നാണല്ലോ പറയുന്നേ. സൊഭാവത്തിന്‌ ഇപ്പഴും ഒരു മാറ്റോമില്ലല്ലേ?'' എംബസീടെ തൊട്ടടുത്ത കെട്ടിടത്തിലാ താമസമെന്നും റൂമീന്ന്‌ പൊറത്തെറങ്ങുമ്പഴാ നാട്ടുകാരെ കാണുന്നതെന്നും പറഞ്ഞെങ്കിലും അപ്പന്‌ വിശ്വാമായിട്ടില്ലെന്ന്‌ ഒറപ്പാരുന്നു.അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം നാട്ടുകാരി ബിന്‍സിയെ ആ വഴിവക്കില്‍ വെച്ചു കണ്ടത്‌. വടക്കേപ്പറമ്പിലെ ചാണ്ടിസാറിന്റെ ഒരേയൊരു മകള്‍. സുന്ദരി, നല്ലൊരു പാട്ടുകാരി തുടങ്ങി പല സവിശേഷതകളുമുള്ളതുകൊണ്ട്‌ നാട്ടില്‍ ഞാന്‍ ഉള്‍പ്പെടെ ഒരുപാടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളില്‍ കൂട്ടുകാരിയുടെയും കാമുകിയുടെയും ഭാര്യയുടെയും റോളില്‍ അവള്‍ പ്രത്യക്ഷപ്പെട്ടതിന്‌ കണക്കില്ല. വളയാത്ത പിള്ളാരെക്കുറിച്ച്‌ ചെറുപ്പക്കാര്‌ പരദൂഷണം പരത്തുന്നത്‌ സര്‍വസാധാരണമാണല്ലോ. ഇവളെക്കുറിച്ച്‌ ഒരു കഥ കെട്ടിച്ചമച്ചോണ്ടുവന്നതിനാ ഒരു കള്ളുകുടിക്കിടെ പാലച്ചോട്ടിലെ സിബിക്കിട്ട്‌ ഞാനൊന്നു പൊട്ടിച്ചത്‌.അതുകൊണ്ടെന്നാ? ഞാനും അവനും തെറ്റിയത്‌ മിച്ചം. ഞാങ്കൊടുത്ത കത്ത്‌ അവള്‌ കീറി എറിഞ്ഞു. കൊല്ലം മൂന്നാലു കഴിഞ്ഞിരിക്കുന്നു. എങ്കിലും ബിന്‍സി ഒന്നും മറന്നിട്ടൊണ്ടാകില്ല.എന്നെ കണ്ടപ്പഴേ മുഖം തിരിച്ചു. അപ്പന്‍ പറഞ്ഞപോലെ എന്റെ സൊഭാവം മാറീട്ടില്ലെന്ന്‌ അവളും കരുതുന്നുണ്ടാകും. റോഡുവക്കില്‍ കാത്തിരിക്കുന്നവര്‍ക്കിയില്‍ ഞാന്‍ പതിവുപോലെ കുശലാന്വേഷണങ്ങളും അറിവു വിളമ്പലും തുടര്‍ന്നു. ചെക്‌പോസ്റ്റില്‍നിന്നും അധികം ദൂരത്തല്ലാതെ ഇരുപ്പുറപ്പിച്ച അവള്‍ അടുത്തുള്ള ചെലരോടും ഇന്റര്‍വ്യൂ കഴിഞ്ഞ്‌ വരുന്നോരോടും സംസാരിക്കുന്നുണ്ട്‌. എന്റെ ചുറ്റിനും നാലഞ്ചാളുകള്‍ കൂടി. എന്റെ പഴയ പരിചയക്കാര്‍.
അരമണിക്കൂര്‍ കഴിഞ്ഞുകാണും. അവള്‍ ചിരിച്ചുകൊണ്ട്‌ എന്റരിക്കല്‍ വന്നു.ഒള്ളതു പറഞ്ഞാ എന്റെ കയ്യും കാലും വെറക്കാന്തൊടങ്ങി. ഒരുപാട്‌ പെമ്പിള്ളേരുമായി ഇടപെട്ടിട്ടുണ്ടെങ്കിലും ധൈര്യം മുഴുവന്‍ ചോര്‍ന്നു പോകുന്നപോലെ.
``സണ്ണിയല്ലേ?''
``ങ്‌ഹേ...''ഒരു ഞെട്ടലായിരുന്നു എന്റെ പ്രതികരണം.
``കുരിശുങ്കലെ സണ്ണിയല്ലേ''
``അതെ''
``എനിക്ക്‌ ആദ്യം മനസിലായില്ല കേട്ടോ. എന്താ ഇവിടെ?''
അവള്‍ വളരെ കൂളാ. ഈ ചുറ്റുവട്ടത്തെ എന്റെ സ്വാധീനം അറിഞ്ഞിട്ട്‌ എന്തോ കാര്യം കാണാനാ വരവ്‌. എന്നിട്ട്‌ ഒന്നുമറിയാത്ത പോലെ വര്‍ത്താനം പറയുന്നു.
``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും അത്രേയുള്ളൂ''-ഞാന്‍ പതിവു മറുപടി ആവര്‍ത്തിച്ചു.
``ജോലി എവിടാ''
``ഇവിടെ അടുത്ത്‌ ഒരു കോള്‍ സെന്ററിലാ...''ധൈര്യം വീണ്ടുകിട്ടിത്തുടങ്ങിയിരിക്കുന്നു.
``ബിന്‍സി ഇപ്പോ എവിടാ വര്‍ക്കു ചെയ്യുന്നേ? അപ്രത്ത്‌ ആരാ ഇന്റര്‍വ്യൂന്‌?.''
``ഞാന്‍ ഇവിടെ അപ്പോളോ ഹോസ്‌പിറ്റലിലാരുന്നു. ഇപ്പോ നിര്‍ത്തി. ഇവിടെ മമ്മീടെ അനിയത്തീടെ വീട്ടിലാ താമസം. എനിക്ക്‌ നാളെ ഇന്റര്‍വ്യൂ ഉണ്ട്‌. ചുറ്റുപാടൊക്കെ ഒന്ന്‌ അറിയാവല്ലോന്നുകരുതി വന്നതാ.''
``അതിന്റെ ആവശ്യമില്ല. കൂടുതല്‌ പേടിയൊള്ളോരാ തലേന്നൊക്കെ വരുന്നേ. നേരെ അങ്ങോട്ടു ചെല്ലുക. ധൈര്യമായി ഇന്റര്‍വ്യൂ അറ്റന്റ്‌ ചെയ്യുക''-ഞാന്‍ ഉഷാറായിക്കഴിഞ്ഞു.
``സണ്ണി ഇവിടെ വരുന്ന എല്ലാര്‍ക്കും വല്യ സഹായവാണല്ലേ?. നാട്ടിപ്പോയപ്പം പലരും പറഞ്ഞു. ഇപ്പം ഇവിടേം.''
പാറേമാതാവേ! ചാണ്ടിസാറിന്റെ മോള്‌ ഇത്രക്ക്‌ മണ്ടിയാണോ?. പ്രീ ഡിഗ്രീം കംപ്യൂട്ടര്‍ ഡിപ്ലോമയും പിന്നെ കുറെ തരികിടകളും മാത്രം കൈമുതലായുള്ള ഞാന്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ വരുന്നോരെ സഹായിക്കുന്നെന്ന്‌ ഇവളും വിശ്വസിക്കുന്നോ?. അതോ എന്നെ അളക്കാനൊള്ള നീക്കവാന്നോ?``സഹായിക്കലൊന്നുമില്ല. പരിചയക്കാരെ വല്ലോം കണ്ടാല്‍ വെറുതെ ടെന്‍ഷനടിക്കണ്ടെന്ന്‌ ഉപദേശിക്കും. പിന്നെ ഇവിടെ വന്നുപോകുന്നോര്‌ പറഞ്ഞ്‌ അറിവുള്ള വിവരങ്ങളും ധരിപ്പിക്കും, അത്രയൊള്ളു''-അന്നാദ്യമായിട്ടാ അവിടെവെച്ച്‌ ഞാന്‍ ഒരു പെങ്കൊച്ചിന്റെ മുന്‍പില്‍ എളിമ കാട്ടുന്നെ.
``പഴേ വൈരാഗ്യമൊന്നുമില്ലല്ലോ അല്ലേ. അന്ന്‌ ഒരാവേശത്തിന്‌ ചെയ്‌തു പോയതാ'' അവസരം മുതലാക്കി ഞാന്‍ പറഞ്ഞു.
``എയ്‌, അതൊക്കെ പണ്ടല്ലേ. പഴയ കൂട്ടുകാരൊക്കെ നാട്ടിലൊണ്ടോ. അവരെ കോണ്‍ടാക്‌ട്‌ ചെയ്യാറൊണ്ടോ''
``ഓ, എവിടെ?. ഒരു കാലം കഴിഞ്ഞാ എല്ലാര്‍ക്കും അവരോരെടെ കാര്യവല്ലേ. വടക്കേപ്ലാമൂട്ടിലെ ജോണീം പുതുച്ചേരീലെ സന്തോഷും മുറിഞ്ഞപുരക്കലെ ഫിലിപ്പും നഴ്‌സുമാരെ കല്യാണം കഴിച്ച് ലണ്ടനില്‍ പോയി. തെക്കുമ്മുറീ ജോര്‍ജും കവലക്കലെ ജോബീം ഗള്‍ഫിലാ. ബാക്കിയൊള്ളോര്‌ നാട്ടീത്തന്നെയൊണ്ട്‌. ഇന്റര്‍വ്യൂവിന്റെ കടലാസെവിടെ?''
``നീഗ്രോയുടെ കൗണ്ടറാരിക്കുവെന്നാ പറയുന്നേ''-കടലാസു കൈമാറുന്നതിടെ അവള്‍ പറഞ്ഞു.ഇവളോട്‌ എന്റെ ഇല്ലാത്ത പാണ്ഡിത്യം വെളമ്പീട്ട്‌ കാര്യമില്ല. ഇനി ഒരിക്കല്‍കൂടി ഇവടെ മുന്‍പില്‍ നാണംകെടാന്‍ വയ്യ. വീണ്ടും എളിമ തന്നെ ശരണം.
``അതൊന്നും പറയാമ്പറ്റുകേല. ആള്‌ മാറി വരും. കുറുക്കു വഴിയൊന്നും നോക്കണ്ട. ധൈര്യമായിട്ടിരുന്നാ മതി''.
പിറ്റേന്ന്‌ അവള്‍ ഒറ്റക്കാണ്‌ ഇന്റര്‍വ്യൂന്‌ വന്നത്‌. ആന്‍ഡേഴ്‌സണ്‍ റോഡില്‍ ഇരിക്കുമ്പോള്‍ ഞാനോര്‍ത്തു; അങ്ങനെ ഒടുവില്‍ എനിക്കും കാത്തിരിക്കാന്‍ ഒരാളായി. എയ്‌, അവളെ ഞാനെന്തിന്‌ കാത്തിരിക്കണം?. വിസ കിട്ടിയാലും ഇല്ലെങ്കിലും എനിക്കെന്ത്‌?-മനസ്‌ പെട്ടെന്ന്‌ തിരുത്തി. എന്തായാലും പഴയ പരുക്ക്‌ തീര്‍ത്തതില്‍ ആശ്വാസം തോന്നി.
അന്നത്തെ ഇന്റര്‍വ്യൂവില്‍ അവള്‌ രക്ഷപ്പെട്ടില്ല. ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടാ കാത്തിരിപ്പു സ്ഥലത്തേക്ക്‌ വന്നത്‌. എന്നെ കണ്ടപ്പം കണ്ണുനിറഞ്ഞൊഴുകി. ``സാരമില്ലെടോ. ഇവിടെ മൂന്നാം തവണയാ പലര്‍ക്കും കിട്ടുന്നേ. അവിടെ ചെന്നപ്പോ താന്‍ പേടിച്ചുപോയിക്കാണും. ധൈര്യമായിട്ടിരിക്ക്‌. അടുത്ത തവണ ഒറപ്പായിട്ടും കിട്ടും''-ഞാന്‍ പറഞ്ഞു
``താങ്ക്‌സ്‌''-കണ്ണീരു തൊടക്കുന്നതിനിടെ തൂവാലക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും അവളുടെ ശബ്‌ദം ഞാങ്കേട്ടു.
എന്റെ പാറേ മാതാവേ! ഇതെന്നാ ഒക്കെയാ നടക്കുന്നേ?. ഇന്ന്‌ ഇവള്‌ ഇന്റര്‍വ്യൂവില്‌ രക്ഷപ്പെട്ടിരുന്നേല്‌ ഒന്നു വെളുക്കെ ചിരിച്ചുകാണിച്ചിട്ട്‌ പോയേനെ. പണ്ട്‌ എന്റെ കത്ത്‌ വലിച്ചുകീറി എറിഞ്ഞ പെണ്ണ്‌ ദേ ഇപ്പോ ഒരു മദ്രാസിലെ പെരുവഴീല്‌ എന്റെ ആശ്വാസവാക്കിന്‌ നന്ദി പറയുന്നു. ദുഃഖം കൊണ്ട്‌ ചുവന്നപ്പോള്‍ അവളുടെ മുഖത്തിന്‌ സൗന്ദര്യം കൂടിയപോലെ.പിരിയുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങിയ അവള്‍ കുശലാന്വേഷണവുമായി പിറ്റേന്നു തന്നെ വിളിച്ചു.അടുത്ത അറ്റംപ്‌റ്റിന്‌ തയാറായിത്തുടങ്ങാന്‍ ഞാന്‍ ഉപദേശിച്ചു. ഫോണ്‍കോളുകള്‍ പതിവായി. ഇടക്ക്‌ രണ്ടു സായാഹ്നങ്ങളില്‍ കണ്ടുമുട്ടി. സ്‌പെന്‍സര്‍ പ്ലാസയിലെ കഫേയിലും മറീനാ ബീച്ചിലും ഇരിക്കുമ്പോള്‍ അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റം. എനിക്ക്‌ അപ്പോഴും ഒന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു മാസം കഴിഞ്ഞു.അവളുടെ രണ്ടാമത്തെ ഇന്റര്‍വ്യൂ ദിനം. എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥസമ്പൂര്‍ണമായ ഒരു കാത്തിരിപ്പിന്റെ വേള. റോഡുവക്കില്‍ അന്ന്‌ കൂടുതല്‍ ആളുകളെ പരിചയപ്പെടാന്‍ മനസു തോന്നിയില്ല. പരിചയം പുതുക്കാന്‍ എത്തിയോരെ പെട്ടെന്ന്‌ ഒഴിവാക്കി.ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നത്‌ പെങ്ങളും ഭാര്യേമൊന്നുമല്ലെങ്കിലും നെഞ്ചു പെരുമ്പറ കൊട്ടുന്നതും ഉള്ളംകൈ വിയര്‍ക്കുന്നതും ശരീരത്തിന്‌ കനം കൊറയുന്നതും ഞാനറിഞ്ഞു. ആദ്യമായി ഞാനും റോഡുവക്കില്‍ കൊന്തയുരുട്ടി. ജോയിയെപ്പോലെ, അതിനു മുന്‍പും ശേഷവും വന്ന വന്ന മറ്റു പലരെയുംപോലെ.എംബസി ഗേറ്റു കടന്നെത്തിയ അവള്‍ വലതു കൈയ്യുടെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്റെ സന്തോഷം പറഞ്ഞറീക്കാന്‍ മേലാരുന്നു.രണ്ടാഴ്‌ച്ച കഴിഞ്ഞാല്‍ ബിന്‍സി ബര്‍മിംഗ്‌ഹാമിലേക്ക്‌ പറക്കും. വീട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ യാത്രക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ ഒന്നിച്ചാണ്‌ പോയത്‌.
``ഇനി എന്നെങ്കിലും കാണാം''-സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ ചെന്നൈ-തിരുവനന്തപുരം മെയില്‍ പുറുപ്പെടുമ്പോള്‍ പുറത്ത്‌ അവളുടെ സീറ്റിനരികിലെ ജനാലക്കമ്പിയില്‍ പിടിച്ചു നില്‍ക്കുയായിരുന്ന ഞാന്‍ പറഞ്ഞു.
``വിളിക്കാം''-എന്റെ വിരലുകള്‍ക്കു മേല്‍ വലതു കൈപ്പടം അമര്‍ത്തിക്കൊണ്ടായിരുന്നു മറുപടി. നാട്ടില്‍ ചെന്നശേഷവും വിളി തുടര്‍ന്നു. നെടുമ്പാശേരി വിമാനത്താവളത്തീന്ന്‌ പുറപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ. അക്കരെ കടന്നാല്‍ അവള്‍ ഈ ഇസ്‌പേഡ്‌ ഏഴാംകൂലിയെ ഓര്‍ക്കുവോ?-എന്റെ മനസു സംശയിച്ചു.പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പം എന്റെ മൊബൈലിലേക്ക്‌ 0044ല്‍ തുടങ്ങുന്ന നമ്പരീന്ന്‌ ഇന്‍കമിംഗ്‌ കോള്‍ വന്നു. പിന്നെ ബര്‍മിംഗ്‌ഹാം-ചെന്നൈ റൂട്ടില്‍ വണ്‍വേ കോളുകളും ടൂവേ ഈ-മെയിലുകളും ഒഴുകി. അതിനിടെ എനിക്ക്‌ കൊച്ചീല്‌ ഒരു ഭേദപ്പെട്ട ജോലി കിട്ടി.ആദ്യ അവധിക്കു വന്നപ്പോള്‍തന്നെ ബിന്‍സിക്ക്‌ കല്യാണാലോചനകള്‍ സജീവമായി. അവള്‍ ചാണ്ടിസാറിനോട്‌ നിലപാട്‌ വ്യക്തമാക്കി. മകളെ കുരിശുങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോനെക്കൊണ്ടു കെട്ടിക്കുന്നതിലും ഭേദം പള്ളീല്‌ ശവക്കുഴിയെടുക്കുന്ന കൂഞ്ഞൂഞ്ഞിന്‌ കൊടുക്കുന്നതാണെന്നായിരുന്നു ചാണ്ടിസാറിന്റെ നിലപാട്‌. പക്ഷെ അവളുടെ കടുംപിടുത്തത്തിനു മുന്നില്‍ ഒടുവില്‍ സാറിന്‌ വഴങ്ങേണ്ടിവന്നു.
``സണ്ണി ആന്റണി...'' കൗണ്ടറില്‍ പേരു വിളിച്ചപ്പഴാ ഞാന്‍ ഓര്‍മകളില്‍നിന്ന്‌ തിരിച്ചെത്തിയത്‌.അകത്ത്‌ സുന്ദരിയായ ഒരു ബ്രിട്ടീഷ്‌ വനിത. കാത്തിരിപ്പു സ്ഥലത്തെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദുഷ്‌ടയായ മദാമ്മ ഇവരായിരിക്കണം. മൂന്നു മിനിറ്റുകൊണ്ട്‌ എടപാടു കഴിഞ്ഞു.കുരിശിങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോന്റെ കയ്യില്‍ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്റെ സീല്‌ പതിഞ്ഞ പാസ്‌പോര്‍ട്ട്‌!. ആശ്രിത വിസക്കാരനായി യു.കെയിലേക്ക്‌ പറക്കുന്ന നസ്രാണി യുവാക്കളുടെ ഗണത്തിലേക്ക്‌ ഒരാള്‍കൂടി.എംബസിയുടെ ഗേറ്റുകടന്ന്‌ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി ഞാന്‍ ഇടത്തേക്ക്‌ നോക്കി. പഴയ കാത്തിരിപ്പുകാരന്‍ ഇതാ വിജയശ്രീലാളിതനായി അവിടേക്ക്‌ എത്തുന്നു. ഫോണടിച്ചു. സജിയാണ്‌. വിസകിട്ടയ വിവരം പറയാനും എന്റെ കാര്യം അറിയാനും വിളിച്ചതാണ്‌. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഏതോ ബന്ധുവിട്ടില്‍ പോകാനായി അവര്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പഴേ സ്ഥലം വിട്ടു. ഞങ്ങള്‍ പരസ്‌പരം അഭിനന്ദിച്ചു.
``തോമസു ചേട്ടന്റെ മോളു തട്ടിപ്പോയി. അങ്ങേരടെ ഒരുമാതിരി വര്‍ത്താനം കേട്ടപ്പഴേ എനിക്കു തോന്നിയതാ''. സജി പറഞ്ഞു. പതിവുപോലെ കാത്തിരിപ്പുകാരുടെ പ്രാര്‍ത്ഥനയും വിസ കിട്ടിയോരുടെ ആഹ്ലാദവും വീരവാദങ്ങളും കിട്ടാത്തവരുടെ പരിദേവനങ്ങളും ആന്‍ഡേഴ്‌സണ്‍ റോഡില്‍ നിറഞ്ഞു. ഞാന്‍ ആ റോഡുവക്കത്ത്‌ തെല്ലിട ഇരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന്‌ കൊന്തയെടുത്ത്‌ ചുംബിച്ചു.

20081211

ഇവളെ എന്ത് ചെയ്യണം?




നാട്ടുകാരായ ഒരുപാടുപേര്‍ വെള്ളം കോരാന്‍ പോകുന്ന വഴിയാണ്.
ഇവിടെ ഇങ്ങനെ നില്‍ക്കരുതെന്ന് കഴിഞ്ഞ വര്ഷം ഞാന്‍ ഉപദേശിച്ചതാ.
കേള്‍ക്കേണ്ടേ?.
ദേ ഇത്തവണയും തഥൈവ.
ഇവളെ എന്ത് ചെയ്യണം?
നിങ്ങള് പറ

20080704

ഡീക്കനെ നിങ്ങള്‍ മോഷ്‌ടാവെന്നു വിളിക്കല്ലേ

കത്തോലിക്കാ സഭയുടെ ക്വട്ടേഷന്‍ പൂര്‍ണമായും ഏറ്റെടുത്ത്‌ ബൂലോകത്ത്‌ വീരോചിതം പോരാടുന്ന ഡീക്കന്‍ റൂബിന്‍ തോട്ടുപുറത്തെ ആര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ.

മലയാളം ബ്ലോഗര്‍മാര്‍ക്കിടയിലും ബ്ലോഗ്‌ വായിക്കുന്നവര്‍ക്കിടയിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സഭക്ക്‌ `വേറിട്ട പ്രതിഛായ' സമ്മാനിക്കുന്നതില്‍ ഡീക്കന്‍ വഹിച്ച പങ്ക്‌ വാക്കുകളില്‍ ഒതുക്കാനാവില്ല. ബൂലോകത്ത്‌ സമീപകാലത്ത്‌ സഭാ വിരുദ്ധ പോസ്റ്റുകള്‍ ഏറുന്നതിന്‍റെ ക്രെഡിറ്റും മറ്റാര്‍ക്കുമല്ല.

അഭിപ്രായം പറയുന്നവരും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നവരുമെല്ലാം സഭാ വിരോധികളാണെന്ന്‌ ഉത്തമ ബോധ്യമുള്ളതുകൊണ്ട്‌ അതൊന്നും മുഖവിലക്കെടുക്കേണ്ട കാര്യം ഡീക്കനില്ല.

ദീപിക പത്രത്തിലും സഭയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റ്‌ പ്രസിദ്ധീകരണങ്ങളിലും വരുന്ന ലേഖനങ്ങളും വാര്‍ത്തകളും തന്‍റെ ബ്ലോഗിലൂടെ പരമാവധി വായനക്കാരിലെത്തിക്കുക എന്ന മഹനീയ സേവനം ചെയ്യുന്ന അദ്ദേഹം സര്‍ക്കാരിനെയും സി.പി.എമ്മിനെയും തന്നാലാവും വിധം അസഭ്യം പറയാനും വെല്ലുവിളിക്കാനും വിയര്‍പ്പൊഴുക്കുന്നു.

ഒരു യഥാര്‍ത്ഥ പോരാളിയുടെ നിഘണ്ഡണ്ടുവില്‍ വിശ്രമം എന്ന വാക്കിന്‌ ഇടമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാനമായ തോമാശ്ലീഹായുടെ ദുക്‌റാന ദിനത്തിലും ബൂലോകത്ത്‌ ഡീക്കന്‍റെ പോസ്റ്റ്‌ മുടങ്ങിയില്ല. ഏതെങ്കിലും പള്ളിയില്‍ ദിവ്യബലിക്ക്‌ ശുശ്രൂഷകനായി പോകുന്നതിനു മുമ്പോ പങ്കെടുത്ത ശേഷമോ(ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായികളായിരിക്കണമെന്ന് വചന പ്രഘോഷണത്തിലൂടെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചോ ആവോ) ആയിരിക്കണം അദ്ദേഹം ഈ ദിവസവും സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റിട്ടത്.

ജൂലൈ മൂന്ന്‌- ഭാരതക്രൈസ്തവരുടെ അഭിമാനദിനം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാന്‍ രണ്ടു തവണ ഞെട്ടി. ഞെട്ടല്‍ നമ്പര്‍ 1- ദുക്‌റാന ദിനത്തിലും ഡീക്കന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലല്ലോ എന്നോര്‍ത്ത്‌. ഞെട്ടല്‍ നമ്പര്‍ 2- ഈ കുറിപ്പിന്‍റെ ഉള്ളടക്കം കണ്ടിട്ട്‌. കാരണം.ദുക്‌റാനയെക്കുറിച്ചുള്ള പോസ്റ്റിന്‍റെ തുടക്കം അച്യുതാനന്ദന്‍ സര്‍ക്കാരിനെക്കുറിച്ച്‌ പരാമര്‍ശിച്ചുകൊണ്ടാണ്‌. പിന്നെ തിരുന്നാളിന്‍റെ പശ്ചാത്തല വിവരണം. തുടര്‍ന്ന്‌ ചില വൈദികര്‍ ഞായറാഴ്‌ച്ച പ്രബോധനത്തിന്‌ വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ ബൈബിളിനെയും ആനുകാലിക പ്രശ്‌നങ്ങളെയും മനോധര്‍മം പോലെ ബന്ധിപ്പിച്ച്‌ കാടുകയറുന്നതുപോലെയാണ്‌ കുറിപ്പ്‌ മുന്നോട്ടു നീങ്ങുന്നത്‌.

അവസാന ഭാഗത്തു ചെല്ലുമ്പോള്‍ അലുവയില്‍ മീന്‍ചാറു ചേര്‍ക്കുന്നപോലെ മറ്റൊരു ഉപദേശം-
''പാഠപുസ്തകങ്ങള്‍ നിരീശ്വരത്വവും മത നിഷേധവും പഠിപ്പിക്കാന്‍ ഉപകരണങ്ങളാക്കുന്നവര്‍ ശ്രദ്ധാപൂര്‍വം വായിക്കേണ്ട മലയാള നോവലാണ്‌ 'കേശവന്‍റെ വിലാപങ്ങള്‍'. എഴുതിയത്‌, ഇന്നു കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എം. മുകുന്ദന്‍. ഈയിടെ, അച്യുതാനന്ദനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍, ബംഗാളി കവിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാ ദേവിക്കെതിരേ അദ്ദേഹം ചൊരിഞ്ഞ ശകാരം സഹൃദയ കേരളത്തെ നടുക്കിക്കളഞ്ഞു. ഒരു സാംസ്കാരിക നായകന്‍ ഇത്രയ്ക്ക്‌ അധ:പതിക്കാമോ എന്നു പലരും മൂക്കത്തു വിരല്‍ വച്ചുപോയി! പാഠപുസ്തകങ്ങളോടൊപ്പം ഈ നോവല്‍കൂടി വായിച്ചുപഠിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്‍കി, വേണമെങ്കില്‍ സര്‍ക്കാരിനൊരു പാപപരിഹാരക്രിയ അനുഷ്ഠിക്കാവുന്നതാണ്‌!''

പോസ്റ്റില്‍ ഒരിടത്തും ഉള്ളടക്കം മറ്റെവിടെനിന്നെങ്കിലും എടുത്തതാണെന്നോ മറ്റൊരു ലേഖനത്തിന്‍റെ പുനഃപ്രസിദ്ധീകരണമാണോന്നോ അറിയിപ്പില്ല. അതുകൊണ്ടുതന്നെ ദുക്റാനക്കുറിപ്പിന്‍റെ കോപ്പിറൈറ്റ്‌ ഡീക്കനുതന്നെയെന്ന്‌ ഉറപ്പ്‌. കര്‍ത്താവേ! ഇദ്ദേഹത്തിന്‌ കൂടുതലായി എന്തെങ്കിലും പറ്റിയോ എന്ന്‌ ശങ്കിച്ചു. ആവേശത്തിന്‌ കേറി ഒരു കമന്‍റും ഇട്ടു.

അതു കഴിഞ്ഞപ്പോഴാണ്‌ ദുക്റാന ദിനത്തിലെ ദീപിക പത്രത്തിന്‍റെ പി.ഡി.എഫ്‌ പേജുകള്‍ വെബ്‌സൈറ്റില്‍ കാണ്ടത്‌.എഡിറ്റോറിയന്‍ പേജില്‍ രണ്ടു ലേഖനങ്ങള്‍- ഒന്ന്‌ കേശവന്‍റെ വിലാപം എന്ന മകുന്ദന്‍റെ പുസ്‌തകത്തെക്കുറിച്ച്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴിയുടേത്‌. തൊട്ടു താഴെ ദുക്റാനയെക്കുറിച്ച്‌ ഫാ. ജോസ്‌ നെല്ലിക്കത്തെരുവിലിന്‍റേത്‌.
പേജിന്‍റെ ലിങ്ക് ഇവിടെ

ആ രണ്ടു ലേഖനങ്ങളും വായിച്ചപ്പോള്‍ ഡീക്കനെ തെറ്റിധരിച്ചതില്‍ കുറ്റബോധം തോന്നി. കാരണം ഡീക്കനായിട്ട്‌ ഒരക്ഷരം പോലും എഴുതിയിട്ടില്ല.
ഫാ. ജോസ്‌ നെല്ലിക്കത്തെരുവിലിന്‍റെ ലേഖനത്തിന്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴീടെ ലേഖനത്തിലുണ്ടായ സന്താനമാണ്‌ ഡീക്കന്‍റെ പോസ്റ്റ്‌.

ഫോര്‍മുല വളരെ സിന്പിളാണ്: ഫാ. ജോസിന്‍റെ ലേഖനത്തിലെ 1, 5, 6 ഖണ്ഡികകള്‍+ ഡോ. കുര്യാസിന്‍റെ ലേഖനത്തിന്‍റെ ആദ്യഖണ്ഡിക+ അവസാന ഖണ്ഡിക= ഡീക്കന്‍റെ പോസ്റ്റ്‌.

അതോടെ ഡീക്കന്‍റെ പോസ്റ്റിലെ എന്റെ കമന്റ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്‌തു. കാരണം ഡിക്കനെ കുറ്റം പറയാന്‍ ഞാനില്ല. രണ്ടു ലേഖനങ്ങളും മുഴുവന്‍ വായിച്ച്‌ ആളുകള്‍ മിനക്കേടേണ്ടതില്ലല്ലോ എന്നു കരുതി രണ്ടിലെയും പ്രസക്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ അദ്ദേഹം ഒരു പോസ്റ്റാക്കി. ഉള്ളടക്കം പരസ്‌പര ബന്ധമില്ലാതെ കിടക്കുന്നതിനും അദ്ദേഹത്തെ പഴിക്കാനാവില്ലല്ലോ.

ദുക്‌റാന ദിനത്തില്‍ തോമാശ്ലീഹായുടെ പടത്തോടെയുള്ള ലേഖനം വി.എസ്‌. അച്യുതാനന്ദന്‍റെ പേരു പരാമര്‍ശിച്ചു തുടങ്ങിയതിന്‍റെ ഉത്തരവാദിത്വവും ഡീക്കനല്ല. പിന്നെ സഭയുടെ മുന്നണിപ്പോരാളിയെന്ന നിലക്ക് ലേഖനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനും ലേഖനങ്ങളുടെ ക്ലോണിംഗ് നടത്താനുമൊക്കെ ദീപിക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഡീക്കന് അനുവാദം കൊടുത്തിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ.
ഏതായാലും ബൂലോകരോട്‌ എനിക്ക്‌ ഒരു അഭ്യര്‍ത്ഥനയേയുള്ളൂ
ഈ ഭാവി ഇടയനെ നിങ്ങള്‍ മോഷ്ടാവെന്നു വിളിക്കരുതേ....

20071208

നോ പ്രോബ്ലം!

അരിയില്ലേ?
നോ പ്രോബ്ലം.
രണ്ടു മുട്ടയും
ഒരു ഗ്ലാസ്‌ പാലും
കോഴിയിറച്ചിയും പോരെ?

ജോലിയില്ലേ?
നോ പ്രോബ്ലം.
ഏതെങ്കിലും
ക്വട്ടേഷന്‍ സംഘത്തില്‍
ചേര്‍ന്നാപ്പോരേ?

വൈദ്യുതി ചാര്‍ജ്‌
താങ്ങാനാവുന്നില്ലേ?
നോ പ്രോബ്ലം.
പന്തം കൊളുത്തി
വെച്ചാപ്പോരെ?

വീടില്ലേ?
നോ പ്രോബ്ലം.
കടത്തിണ്ണയിലോ‍
പാര്‍ട്ടി ആപ്പീസിലോ
കിടന്നാപ്പോരെ?

അടിസ്ഥാന
സൗകര്യങ്ങളെല്ലാം
റെഡി.
എന്‍റെ കേരളം
എത്ര സുന്ദരം?
*****

20071206

റിയാലിറ്റി

സുരേഷും സുരേന്ദ്രനും ചേര്‍ന്ന്
അനുജന്‍ സുധീഷിനെ
അടിച്ചുകൊന്നു.
പോലീസെത്തി,
അന്വേഷണം വേണ്ടിവന്നില്ല.
ചേട്ടന്‍മാര്‍ റിയാലിറ്റി ഷോകളുടെ
അടിമകളായിരുന്നു.
അനുജന്‍ വാര്‍ത്ത കാണാന്‍
ശ്രമിച്ചതാണ്.
***

20071203

ബിംബകല്‍പ്പനയുടെ നൈതികത

ചക് ദേ ഇന്ത്യ സൃഷ്ടിച്ച തരംഗത്തിന്‍റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു ചിത്രം ആരാധക ലക്ഷങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചത്. ബോക്സ് ഓഫീസില്‍ മികച്ച തുടക്കമിട്ട പല മലയാള ചിത്രങ്ങളും ഓം ശാന്തി ഓം തിയേറ്ററുകളിലെത്തിയതോടെ പിന്നിലാവുകയായിരുന്നു.

ഷാരൂഖ് ഖാന്‍ ആവര്‍ത്തിച്ച് ആഘോഷിക്കപ്പെടുമ്പോള്‍ ദേശ, കാല, ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ ചലച്ചിത്രാസ്വാദകരുടെ ചിന്താ സരണിയിലും ദൃശ്യബോധത്തിലും ആസ്വാദനതലത്തിലും സംഭവിച്ച മാറ്റങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ദൃശ്യപരിപ്രേക്ഷ്യങ്ങളുടെ സ്ഥായീവല്‍ക്കരണത്തെക്കുറിച്ച് അന്‍റോണിയോ മാര്‍ഗെരിറ്റിയും ഫ്രിട്ട്സ് ഹിപ്ളറും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ കാലഹരണപ്പെടുകയാണെന്ന് ആഗോളതലത്തിലുള്ള ഉദാഹരണങ്ങളെ ആസ്പദമാക്കി ഫ്രഞ്ച് സംവിധായകനായ ഴാംഗ് ബെക്കര്‍ നടത്തിയ വിലയിരുത്തല്‍ ഇവിടെ ഏറെ പ്രസക്തമാണ്.

ഹോളിവുഡിലെ ആദ്യകാല സൂപ്പര്‍ താരങ്ങള്‍ മുതല്‍ ടോം ക്രൂയിസ് വരെയുള്ള ചലച്ചിത്ര വ്യക്തിത്വങ്ങളുടെ താരപരിപ്രേക്ഷ്യത്തിന്‍റെ ഔത്യത്തിലേക്കുള്ള ആരോഹണത്തിനു പിന്നിലെ കീഴാള ബിംബകാമന അടിസ്ഥാന ദൃശ്യബോധത്തിന്‍റെ നൈരന്തര്യ വീഴ്ച്ചകളിലുടെയാണ് നീങ്ങുതെന്ന ബെക്കറുടെ നിരീക്ഷണത്തില്‍ വിയോജിപ്പുകള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിലയിരുത്തുമ്പോള്‍ ഇതിനോടു ചേര്‍ു നില്‍ക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാകും.

ബോളിവുഡില്‍ ദേവ് ആനന്ദും തമിഴില്‍ എം.ജി.ആറും, തെലുങ്കില്‍ എം.ടി രാമറാവുവും കട സിനിമയില്‍ രാജ്കുമാറും മലയാളത്തില്‍ പ്രേം നസീറുമാണ് പ്രാകൃതിക പരിമിതികളെ പ്രതിഭാവിലാസത്തിന്‍റെ മേല്‍ക്കോയ്മയിലുടെ വിദഗ്ധമായി അതിജീവിച്ചുകൊണ്ട് മൂര്‍ത്തമായ താരസിംഹാസനങ്ങളിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചതെന്നു കാണാം. ഇതേ പ്രക്രിയയുടെ കാലാതിവര്‍ത്തിയായ നൈരന്തര്യം വര്‍ത്തമാന കാല ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാക്കളില്‍ പലരിലും പ്രകടമാണ്. ഈ ഗണത്തില്‍ ഏറെ ശ്രദ്ധേയനാണ് ഷാരൂഖ് ഖാന്‍.

ചക് ദേ ഇന്ത്യയില്‍ കായികാവേശത്തില്‍ സ്ഫുടം ചെയ്യപ്പെട്ട നിശ്ചയദാര്‍ഢ്യത്തിലൂടെ പ്രതിലോമ പ്രകൃതിയെ അതിജീവിക്കുന്ന കബീര്‍ ഖാനെ അവതരിപ്പിക്കുമ്പോഴും ഓം ശാന്തി ഓമില്‍ പരിമിതികളെ ഉല്ലംഘിച്ച് അന്തര്‍ഗതമായ അഭിവാഞ്ജകളുമായി പ്രഹേളികാവല്‍കൃതമായ പ്രയാണ പാതയില്‍ പുനര്‍ജന്‍മാധിഷ്ഠിധമായ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തു ഓംകുമാര്‍ മഖീജയാകുമ്പോഴും ഷാരൂഖിന്‍റെ പ്രതിഭാവിലാസത്തിന്‍റെ വൈവിധ്യാത്മകതയാണ് പ്രഘോഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ സിനിമയുടെ ശൈശവ ദശയില്‍തന്നെ വ്യവസ്ഥാപിതമായിപ്പോയ സമവാക്യങ്ങളുടെ വിദൂരഛവി ഈ രണ്ടു ചിത്രങ്ങളിലും തെളിഞ്ഞുകാണാമെന്ന വസതുത മറക്കുന്നില്ല. പ്രേക്ഷക കാമനയുടെ നൈതിക മണ്ഡലത്തില്‍ നമ്മുടെ ചലച്ചിത്രാകാരന്‍മാര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ആധ്യാരോപം ചെയ്ത സമവാക്യങ്ങളുടെ വര്‍ണഘോഷ സമ്പുഷ്ടമായ പുരനാഖ്യാനങ്ങളാണെങ്കിലും വരേണ്യ വല്‍കൃതമായ വ്യവസ്ഥിതിയിലെ പുത്തന്‍ വാര്‍പ്പു മാതൃകള്‍ക്കായുള്ള പ്രേക്ഷകരുടെ അന്തര്‍ദാഹത്തോട് നീതി പുലര്‍ത്തുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയിച്ചിരിക്കുന്നത് ഷാരൂഖ് എന്ന നടന്‍റെ പ്രതിഭാവിലാസത്തിന്‍റെ തണലിലാണെന്നു കാണാം.

ഭൂഖണ്ഡാതിര്‍ത്തികളെ നിഷ്പ്രഭമാക്കുന്ന ബോളിവുഡിന്‍റെ ചിത്രീകരണ ഭൂമികക്കൊപ്പം സ്വന്തം താരമണ്ഡലത്തെയും വളര്‍ത്താന്‍ കഴിഞ്ഞ അപൂര്‍വം ചില അഭിനേതാക്കളിലൊരാളാണ് ഷാരൂഖ് ഖാന്‍. പതിവു ചലച്ചിത്ര താന്ത്രികതകളില്ലാതെ പ്രായത്തെ പിന്നിലാക്കുന്നതുവഴിയാണ് ഈ നടന്‍ പ്രേക്ഷകഹൃദയങ്ങളില്‍ സുദൃഢസിംഹാസനം ഉറപ്പിക്കുന്നത്.

മേധാശക്തിയുടെയും അഭിനയമികവിന്‍റെയും സമഞ്ചസ സമ്മേളനത്തിലൂടെ ചലച്ചിത്ര ചരിത്രത്തില്‍ അമൂര്‍ത്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ അനേകം പ്രതിഭകളെ നമുക്ക് ചൂണ്ടിക്കാട്ടാനാകും. കഥാപാത്രങ്ങള്‍ക്കുവേണ്ടി താരങ്ങളെ തേടുന്ന പ്രവണത താരങ്ങള്‍ക്കൊത്ത കഥാപാത്രങ്ങളെ മെനയുന്ന പ്രക്രിയക്ക് വഴിമാറിയതാണ് സിനിമക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്ന വിലയിരുത്തലുകളെ അപ്രസക്തമാക്കാനും ഇത്തരം പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഷാരൂഖ് ഖാന്‍റെ പ്രതിഭയെക്കുറിച്ച് പ്രദിപാദിക്കുമ്പോള്‍ വെള്ളിത്തിരയിലെ ബിംബകല്‍പ്പനയുടെ സ്ഥാവരതയും
ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്.

സമകാലിക സിനിമയിലെ ബിംബകല്‍പ്പനക്കു പിന്നിലെ നവലിബറല്‍ ആശയങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനുള്ള ഗൂഢോദ്ദേശ്യം പ്രകടമാണെങ്കിലും പുരുഷകേന്ദ്രീകൃതമായ ഈ കൊളോണിയല്‍ പിന്തുടര്‍ച്ചയിലേക്കുള്ള ആദ്യചുവടുവെപ്പുകള്‍ ബോധപൂര്‍വമായിരുന്നു എന്നു കാണാം. പക്ഷെ, പില്‍ക്കാലത്ത് താരാധിപത്യത്തിലൂന്നിയ ഒരു ചലച്ചിത്ര വ്യവസ്ഥിതി കാലഘട്ടത്തിന്‍റെ അനിവാര്യതയാണെ മുന്‍വിധിയുമായെത്തിയവരാണ് ആസ്വാദന മേഖലയിലെ അപകടകരമായ മാറ്റത്തിന് ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചത്.

അനതിവിദൂര വിപത്തുകളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലുകളുടെ അഭാവത്തില്‍ മാറ്റങ്ങളോട് സന്ധി ചെയ്തവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. ബോളിവുഡിലും തമിഴിലും തെലുങ്കിലുമാണ് സര്‍ഗാത്മകതയുടെ അസ്ഥിവാരമുലച്ച വിനാശകരമായ പ്രത്യയശാസ്ത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള മാറ്റത്തിന്‍റെ ബഹിര്‍സ്ഫുരണം വ്യാപകമായി വേരോടിയത്. പ്രബുദ്ധതയുടെ മൂടപടമണിഞ്ഞ് പൊതുധാരയില്‍നിന്ന് അകന്നു നിന്നിരുന്ന മലയാള സിനിമ ഈ പ്രവണതയിലേക്ക് ചുവടുവെച്ചത് വൈകിയാണെങ്കിലും അതിന്‍റെ വൈപുല്യത്തെ അതിവേഗത്തിലാണ് സ്വാംശീകരിച്ചത്.

ചലച്ചിത്ര വീക്ഷണങ്ങളുടെ ഫോക്കസ് ഒന്നോ രണ്ടോ താരങ്ങളില്‍ മാത്രം ക്രോഢീകരിക്കപ്പെടുമ്പോള്‍ സമൂഹത്തിലെ മറ്റേതു മേഖലയിലുമെപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ ഇവിടെയും ഭൂരിപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

ഈ സാഹചര്യങ്ങള്‍വെച്ച് വിലയിരുത്തുമ്പോഴാണ് ഷാരൂഖ് ഖാന്‍ എ നടന്‍റെ നിത്യഹരിത പ്രതിഛായയുടെ വ്യാപ്തി വ്യക്തമാകുത്.
നടനോ നര്‍ത്തകനോ സാഹിത്യകാരനോ ആരായാലും വിജയങ്ങളുടെ ഗ്രാഫിനപ്പുറം പരാജയങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് ചരിത്രം ഉദാഹരണ സഹിതം സാക്ഷിക്കുന്നു. എങ്കിലും ഷാരൂഖ് ഖാന്‍റെ അഭിനയപ്രകൃതിയുടെ മൂര്‍ത്തത ഉപഭോക്തൃവല്‍ക്കരിക്കപ്പെട്ട ചലച്ചിത്ര കലയിലെ സര്‍ഗശോഷണത്തിന്‍റെ ഉപോല്‍പ്പന്നമല്ലെന്ന് വ്യക്തം.

ദീര്‍ഘവീക്ഷണവും യാഥാര്‍ത്ഥ്യബോധവുമില്ലാത്ത ചലച്ചിത്ര സമീപനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ചലച്ചിത്രകാരന്‍മാരും അഭിനേതാക്കളുമൊക്കെ കാണാതെ പോകുതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആണ് വര്‍ത്തമാനകാല സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി.

***************************************************************
(മലയാളത്തിലെ പല ആനുകാലികങ്ങളിലും കടിച്ചാല്‍ പൊട്ടാത്ത ലേഖനങ്ങള്‍ക്കായി കുറെ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം മുതല്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ വരെ എന്തും ഇത്തരം ലേഖനങ്ങള്‍ക്ക് വിഷയമാകാം.എഴുതുന്നത് എന്താണെന്ന് എഴുന്നയാള്‍ക്ക് അറിവുണ്ടാകില്ല.

പിന്നെ വായിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ.വേകാത്ത പോത്തിറച്ചിപോലെയുള്ള കുറെ വാക്കുകളും ഉട്ടോപ്യ മുതല്‍ ഉഗാണ്ടവരെയുള്ള രാജ്യങ്ങളില്‍ ജീവിച്ചിരുന്നവരോ മരിച്ചവരോ ആയ കുറെ മഹാന്‍മാരുടെ പേരുകളും നിരത്തിവെച്ചൊരു കസര്‍ത്ത്.പക്ഷെ, സംഗതി ഉദാത്തമാണെന്ന് വാഴ്ത്താന്‍ ഒരുപാടു പേരുണ്ടാകും.

ഇതേ സ്വഭാവമുള്ള ചലച്ചിത്ര ലേഖനങ്ങള്‍ക്കും പഞ്ഞമില്ല.ഒരു മലയാള സിനിമയെ ആധാരമാക്കി അടുത്തയിടെ ഒരു ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ച പ്രസ്തുത സിനിമയുടെ സംവംവിധായകന്‍റെ കമന്‍റ് ഇതായിരുന്നു-
''ഇത്രയും വലിയ സംഭവമാണ് ഞാന്‍ ചെയ്തെന്ന് ഇപ്പോഴാണ് മനസിലായത്''

.കാര്യങ്ങള്‍ ഇങ്ങനെ ജോറായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ഡ അതുപോലെ ഒരു ലേഖനത്തിനുള്ള ശ്രമമാണ് ഞാന്‍ ഇവിടെ നടത്തിയിരിക്കുന്നത്. ഇതിലെ വാക്കുകളില്‍ 90 ശതമാനവും പഴയ ബുദ്ധിജീവി ലേഖനങ്ങളില്‍നിന്ന് വാടകക്ക് എടുത്തതാണ്. ആരും എന്നെ തെറ്റിധരിക്കരുത്.ആനുകാലികങ്ങള്‍ക്ക് അയച്ചുകൊടുക്കാതിരുന്നത് ബൂലോകര്‍ അനുഭവിക്കട്ടെ എന്നു കരുതിയാണ്)

20070817

ഏറ്റവും പുതിയ ഫാഷന്‍

നിക്കറും പോളീത്തിന്‍ ടോപ്പും
(മോഡല്‍-മരിയ)
ഡിസൈനര്‍-സഞ്ജയ് ചതോപാധ്യായ
(പേരിന് ഇത്രയെങ്കിലും കടുപ്പം വേണ്ടേ?)



ഇഷ്ട നിറത്തിലും വലിപ്പത്തിലുമുള്ള പോളിത്തീന്‍ കൂടുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
പച്ച നിക്കറിന് അനുയോജ്യമായതിനാലാണ് ഇവിടെ സപ്ലൈകോയുടെ പോളീത്തീന്‍ കൂട് ഉപയോഗിച്ചിരിക്കുന്നത്.
കൂടിന്‍റെ മൂടു വെട്ടിയാല്‍ ഉടനടി ഉപയോഗിക്കാമെന്ന സവിശേഷതയും ഈ ഡിസൈനിനുണ്ട്.

20070307

കരിന്പട്ടിക(ഇടിവെട്ട് കവിത)



വൃത്തവും അലങ്കാരവും-

പണ്ടേ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ‍

എനിക്ക്‌ കലി കയറുമായിരുന്നു.

കലി മൂത്തതുകൊണ്ടാണ്‌

ലഘുവും ഗുരുവും തിരഞ്ഞ്‌

കവിതയുടെ ജാതകം നോക്കാന്‍ ‍

പഠിപ്പിച്ചിരുന്ന ഏലിയാമ്മ ടീച്ചറെ

ഒമ്പത്‌-എയില്‍നിന്ന്‌ ഞാന്‍

കരിമ്പട്ടികയിലേക്ക്‌ നാടു കടത്തിയത്‌.

കരിമ്പട്ടികയില്‍ ടീച്ചര്‍ തനിച്ചായിരുന്നില്ല,

പ്രൈമറി സ്കൂള്‍ മുതല്‍ എന്നെ

കണക്കു പഠിപ്പിച്ചിരുന്ന

അധ്യാപകരെല്ലാം ഉണ്ടായിരുന്നു.


ആശാനും ഉള്ളൂരുമൊക്കെ

എഴുതിയത്‌ വൃത്തം വെച്ചാണോ?

എന്‍റെ സംശയം ന്യായമായിരുന്നു.

ആണെന്നും അതുകൊണ്ടാണ്‌

അവരുടെ കവിതകള്‍ക്ക്‌

ആകര്‍ഷകമായ താളമുള്ളതെന്നും

പലരും പറഞ്ഞു.

ആ കവിതകള്‍ ഇഷ്ടമായിരുന്നെങ്കിലും

അതില്‍ വൃത്തവും അലങ്കാരവും

ചികയാന്‍ പോകുന്നവര്‍ക്കൊക്കെ

കണക്ക്‌ അധ്യാപകരുടെ ഛായ തോന്നി.

പരീക്ഷാ ചോദ്യപേപ്പറുകളില്‍ ‍

വൃത്തവും അലങ്കാരവും

നിര്‍ണയിക്കാനുള്ള ചോദ്യത്തെ

പ്രതികാരത്തോടെ തഴയുന്നത്‌

ഞാന്‍ പതിവാക്കി.


കോളജില്‍ പഠിക്കുമ്പോള്‍‍

കവിത എഴുതണമെന്ന്‌ പൂതി.

നാലാള്‍ ശ്രദ്ധിക്കണമെങ്കില്‍‍

താളമുള്ളതുതന്നെയാവണം.

കരിമ്പട്ടികയില്‍ അപ്പോള്‍

തിരക്ക്‌ ഏറിയിരുന്നു.

ഏലിയാമ്മ ടീച്ചര്‍ക്കും

കണക്ക്‌ ആധ്യാപകര്‍ക്കുമൊപ്പം

കോളേജില്‍നിന്നും കുറേപ്പേരെഞാന്‍

അവിടേക്ക്‌ അയച്ചിരുന്നു.


താളത്തിലെഴുതാന്‍ ‍

വൃത്തവും അലങ്കാരവും

നോക്കണമെന്ന്‌ ഒരുത്തന്‍റെ ഉപദേശം.

കലികൊണ്ട്‌ ഞാന്‍ അടിമുടി വിറച്ചു.

ഒടുവില്‍ ഒരു കന്യാസ്ത്രീയുടെ

കയ്യില്‍നിന്ന് വൃത്തം കടം വാങ്ങി.

സംഗതി ജോറായി.

ഈ കവിതയുടെ വൃത്തം നിങ്ങള്‍ക്കായി

അവതരിപ്പിക്കുന്നത്‌ സിസ്റ്റര്‍ മേരീ ബനീഞ്ഞ

എന്ന പരസ്യവാചകം

മനസില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

രണ്ടാമത്തെ കവിതയുടെ

താളപ്രായോജകന്‍

മധുസൂദനന്‍നായരായിരുന്നു.

താളത്തിന്‍റെ ചേളാവില്‍ ‍വാക്കുകള്‍

കൃത്യമായി നിറക്കാന്‍ഏറെ പാടുപെട്ടു.

അതോടെ കവിതയെഴുത്ത്‌

എന്ന സാഹസം നിര്‍ത്തി.


വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.

കരിമ്പട്ടികയില്‍ എന്‍റെസഹപ്രവര്‍ത്തകരില്‍ ‍

കുറെപ്പേരുംഎത്തിക്കഴിഞ്ഞിരുന്നു.

ആനുകാലികങ്ങളിലും പുതിയ പുസ്തകങ്ങളിലും

കവിതകളെല്ലാം പ്രസംഗംപോലെ,

അല്ലെങ്കില്‍ നാട്ടു വര്‍ത്തമാനം പോലെ.

ലേറ്റസ്റ്റ്‌ ട്രെന്‍ഡ്‌ ഇങ്ങനെയെന്ന്‌

ഒരു ചങ്ങാതി പറഞ്ഞു.

ആശാനും ഉള്ളൂരും ചങ്ങമ്പുഴയുമൊക്കെ?

അവരൊക്കെ പഴഞ്ചന്‍മാരെന്ന്‌

അവന്‍റെ മറുപടി.


പാവം ഏലിയാമ്മ ടീച്ചര്‍!

കാലത്തിന്‍റെ മാറ്റം മുന്‍കൂട്ടി

കാണാന്‍ കഴിയാതെ,

ലഘുവും ഗുരുവും തിരഞ്ഞ്‌

മുടി നരപ്പിച്ച്‌ കരിമ്പട്ടികയില്‍ കുടുങ്ങി.

വൃത്തവും അലങ്കാരവും

വേണ്ടെങ്കില്‍ ‍പിന്നെ ഏത്‌ എനിക്കും

കവിത എഴുതാമല്ലോ?.

അങ്ങനെ ഞാന്‍ ആദ്യ പരീക്ഷണം നടത്തി,

ലേറ്റസ്റ്റ് ട്രെന്‍ഡില്‍ ഒരെണ്ണം.

ഇത്‌ കവിതയോ പ്രസംഗമോ ഭ്രാന്തോ

എന്ന്‌ വിലയിരുത്തേണ്ടതും

എന്നെയും കരിമ്പട്ടികയിലേക്ക്‌

അയക്കണമോ എന്ന്‌

തീരുമാനിക്കേണ്ടതും നിങ്ങളാണ്.

20070305

കരി(വേപ്പില)ദിനം




പ്രതിഷേധ ദിനം പ്രമാണിച്ച്
മോഡേണ്‍ ടാക്കീസ്,
എന്നാ ഒണ്ടു വിശേഷം,
ഓ.. എന്നാ പറയാനാ..
കഥയല്ല നിജം
എന്നീ ബ്ലോഗ് ആപ്പീസുകള്‍ക്ക്
ഇന്ന് അധവിയായിരിക്കും

20061221

എന്നെ ഒന്നു വിരട്ടി വിട്ടേരു സാറേ........

വളരെ ചെറിയൊരു കവലയാണ് ഞങ്ങളുടേത്. വ്യാപാര സ്ഥാപനങ്ങള്‍
സമീപ വര്‍ഷങ്ങളില്‍ തുടങ്ങിയവ ഉള്‍പ്പെടെ പതിനഞ്ചോളം മാത്രം.

കൂലിപ്പണിക്കാര്‍ മുതല്‍ അ‍ഞ്ചക്ക ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍വരെ പകലത്തെ സമ്മര്‍ദ്ദങ്ങളില്‍നിന്ന്‌ ഒഴിഞ്ഞ്‌ വെടിവട്ടങ്ങളുടെയും പരദൂഷണങ്ങളുടെയും ചെറിയ സുഖത്തില്‍ അഭയം തേടാനെത്തുന്നതോടെ വൈകുന്നേരം കവല സജീവമാകും. പല സ്ഥങ്ങളിലായുള്ള ചെറു കൂട്ടങ്ങള്‍ എട്ടു മണിയോടെ പിരിഞ്ഞു തുടങ്ങും.

പണ്ട്‌ കാല്‍, അര തുടങ്ങിയ രൂപങ്ങളില്‍ കോര്‍ക്കു കൊണ്ട്‌ അടച്ച കുപ്പിയില്‍ നിറമില്ലാത്ത നാടന്‍ ചാരായം സുലഭമായിരുന്ന കാലത്ത്‌ മറ്റു പല കവലകളിലെയും പോലെ ഇവിടുത്തെയും സായാഹ്നങ്ങള്‍ ശബ്ദമുഖരിതമായിരുന്നു. ചാരായത്തില്‍ നീരാടിയവര്‍ വെള്ളത്തിലിട്ട ബ്ളേഡ്‌ കണക്കെ കവലയിലെത്തും. തുടക്കം വ്യക്തിഗത ഇനത്തിലായിരിക്കും. കുപ്പിയുടെ കോര്‍ക്കു തെറിച്ചപ്പോള്‍ മുതല്‍ തുറന്നിരിക്കുന്ന വായകളില്‍നിന്ന്‌ വെല്ലുവിളികളും ഭീഷണികളും പുളിച്ച വാക്കുകളും ഒഴുകിയിറങ്ങും. 'താരങ്ങളുടെ' എണ്ണം വര്‍ധിക്കുന്നതോടെ പരിപാടി ഡബിള്‍സും ടീം ഇനവുമൊക്കെയായി പുരോഗമിക്കും.

ഇതൊക്കെ പഴയ കഥ. കാലം കടന്നുപോയപ്പോള്‍ എ.കെ ആന്‍റണിയുടെ ദുര്‍ഭരണത്തില്‍ ഞങ്ങളുടെ കവല മരണവീടുപോലെയായി. പക്ഷെ തോല്‍ക്കാന്‍ മനസില്ലാത്തവര്‍ ആന്‍റണിയെ തോല്‍പ്പിച്ചതിന്‍റെ വിജയസ്മിതവുമായി രംഗപ്രവേശം ചെയ്തു. അവരുടെ മൊബൈല്‍ ബാറുകള്‍ കവലയിലെ വേഴാമ്പലുകളുടെ ദാഹമകറ്റി. പക്ഷെ അതും അധികകാലം മുന്നോട്ടു കൊണ്ടുപോകാന്‍ 'സോക്കേടുകാരായ' പോലീസുകാര്‍ സമ്മതിച്ചില്ല.

ഇപ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഒരു ബാറും ബീവറേജസ്‌ കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പ്പനശാലയും ഉള്ളത്‌ അവിടെയാണ്‌.

ബാര്‍ സ്ഥിതിചെയ്യുന്ന കവലയില്‍നിന്ന്‌ ഞങ്ങളുടെ കവല വഴി കിഴക്കോട്ടുള്ള രാത്രിബസുകളില്‍ (വൈകുന്നേരം ഏഴുമണിക്കുശേഷം) വിയര്‍പ്പും മദ്യവും കൂടിക്കുഴഞ്ഞുള്ള ഗന്ധം നിറഞ്ഞു നില്‍ക്കും. എന്നു കരുതി ബസിലുള്ളവരെല്ലാം 'പാമ്പുകളാ'ണെന്ന്‌ തെറ്റിധരിക്കരുത്‌. നഞ്ചെന്തിനാ നാനാഴി?. കമുകറ പുരുഷോത്തമന്‍റെ ഓഡിയോ കാസറ്റ്‌ ടേപ്‌ റെക്കോര്‍ഡറില്‍ വലിഞ്ഞതുപോലെയുള്ള പാട്ടുകളും ഇത്തരം രാത്രി യാത്രകളില്‍ പതിവായി കേള്‍ക്കാം. സ്വാതിതിരുന്നാള്‍ കീര്‍ത്തനമായാലും ഏറ്റവും പുതിയ സിനിമയിലെ പാട്ടായാലും താളത്തിന്‌ വ്യത്യാസമുണ്ടാവില്ല. കാരണം സംഗീത സംവിധായകര്‍ ഓരേ ആളുകള്‍തന്നെയാണല്ലോ.

ഇപ്പോള്‍ ഞങ്ങളുടെ കവലയിലെ ഒരേയൊരു അനക്കം രാമേട്ടനാണ്. 40നടുത്ത്‌ പ്രായം. കൃശഗാത്രന്‍. ഉപജീവനത്തിന്‌ നല്ലൊരു കുലത്തൊഴിലില്‍ പ്രാവീണ്യമുണ്ട്‌. പക്ഷെ, വൈകുന്നേരങ്ങളില്‍ കവലയെ സജീവമാക്കുക എന്നത്‌ തന്‍റെ ജീവിത ദൗത്യങ്ങളിലൊന്നാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

വൈകുന്നേരം അഞ്ചു മുതല്‍ ഏതു സമയത്തും രാമേട്ടനെ കവലയില്‍ പ്രതീക്ഷിക്കാം. ചെറിയൊരു വാംഅപ്‌ ബ്രേക്കിനു ശേഷം കഥാനായകന്‍ സജീവമാകും. ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍നായരും കൈരളി ചാനലിലെ ചെറിയാന്‍ ഫിലിപ്പും പി.ജിയുമൊക്കെ ആ മുഖത്തും ശരീരഭാഷയിലുമൊക്കെ മിന്നിമറയും. വാക്കുകളില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്രം. അതത്‌ സമയത്ത്‌ നാവില്‍ വരുന്നതാണ്‌ വിഷയം. ചാര്‍ജ്‌ തീരുംവരെ ആ പ്രകടനം തുടരും.

ഒരു ദിവസം വൈകുന്നേരം രാമേട്ടന്‍ കവലയില്‍ തിമിര്‍ത്താടുകയാണ്‌. പെരുവിരലില്‍നിന്നുകൊണ്ട്‌ കവല നടുങ്ങുന്ന വോളിയത്തിലാണ്‌ 'പ്രഭാഷണം'. പെട്ടെന്നാണ്‌ പടിഞ്ഞാറുനിന്ന്‌ ഒരു പോലീസ്‌ ജീപ്പ്‌ പാഞ്ഞുവന്നത്‌. ജീപ്പ്‌ തന്നെ കടന്നുപോയപ്പോഴാണ്‌ രാമേട്ടന്‍ വിവരമറിയുന്നത്‌. പെട്ടെന്ന്‌ സ്വിച്ച്‌ ഓഫാക്കിയതുപോലെ കക്ഷി നിശബ്ദനായി. പെരുവിരലില്‍നിന്ന്‌ പാദങ്ങളിലേക്ക്‌ പിന്‍വാങ്ങി, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ... എന്ന രീതിയില്‍ നിലയുറപ്പിച്ചു.

പോലീസ്‌ ജീപ്പ്‌ നൂറു മീറ്ററോളം മുന്നോട്ടു പോയപ്പോള്‍ രാമേട്ടന്‍ വീണ്ടും സ്വിച്ച്‌ ഓണാക്കി. പക്ഷെ റിവേഴ്സില്‍ പാഞ്ഞെത്തിയ ജീപ്പ്‌ രാമേട്ടനെ ഇടിച്ചു-ഇടിച്ചില്ല എന്ന മട്ടില്‍ നിര്‍ത്തി. ബലിഷ്ഠകായനായ എസ്‌. ഐ ചാടയിറങ്ങി

"എന്നാടാ.......................... മോനേ"
സ്വതസിദ്ധമായ പോലീസ്‌ ശൈലിയില്‍ ആക്രോശിച്ചുകൊണ്ട്‌ പാഞ്ഞടുത്ത എസ്‌.ഐ ഇടംകൈകൊണ്ട്‌ രാമേട്ടന്‍റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ വലിച്ചടുപ്പിച്ചശേഷം വലം കൈ ഓങ്ങി.

"പ്ടം..... " രാമന്‍റെ ചെവിക്കല്ലു തകര്‍ക്കാന്‍ പോന്ന ഒരു അടി വീണെന്ന്‌ കവലയിലുണ്ടായിരുന്ന എല്ലാവരും ഉറപ്പിച്ച നിമിഷം.

പക്ഷെ, വലിച്ചടിപ്പിക്കുന്ന വേളയില്‍തന്നെ രാമേട്ടന്‍ അപ്രതീക്ഷിതമായി പ്രതികരിച്ചു. എസ്‌. ഐക്കു മുന്നില്‍ സവിനയം ചുരുണ്ടുകൂടി കൈകള്‍ കൂപ്പിക്കൊണ്ട്‌ ഉറക്കെ അഭ്യര്‍ത്ഥിച്ചു.

"എന്‍റെ പൊന്നു സാറേ.... എന്നെ തല്ലരുത്‌, ഒന്നു വിരട്ടി വിട്ടാല്‍ മതി!!!!!!!!!"

അടിക്കാനാഞ്ഞ എസ്‌.ഐ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ഒപ്പം കവല മുഴുവന്‍ ചിരിച്ചു.

എവനെയൊക്കെ എന്താ ചെയ്യുക... ? ഒപ്പമുണ്ടായിരുന്ന പോലീസുകാരനോട്‌ ചോദിച്ചുകൊണ്ട്‌ ജീപ്പില്‍ കയറുമ്പോഴും എസ്‌.ഐയുടെ ചിരി മാഞ്ഞിരുന്നില്ല.

പോലീസ്‌ ജീപ്പ്‌ കണ്ണില്‍നിന്ന്‌ മറഞ്ഞപ്പോള്‍ രാമേട്ടന്‍ വീണ്ടും സ്വിച്ചിട്ടു. എന്നിട്ട്‌ വര്‍ധിത വീര്യത്തോടെ അലറി.

"രാമനെ തല്ലാന്‍ മാത്രം ഒരു എസ്.ഐയും വളര്‍ന്നിട്ടില്ല.......
എസ്. ഐ അല്ല, അവന്‍റെ മുതുമുത്തച്ചന്‍ ഡി.ജി.പി വന്നാലും രാമന്‍റെ രോമം പോലും തൊടാനാവില്ല!!!!!!